തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ അഴിച്ച് പണിയുമായി സംസ്ഥാന പോലീസ്. വിഐപി സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായ ജയദേവ് ജി ഐപിഎസിന്, സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ കൂടി അധിക ചുമതല നൽകി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മെറിൻ ജോസഫിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി നിയമിച്ചു.
മലപ്പുറം എസ്പി സുജിത്ത് ദാസിനാണ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ ചുമതല. അനൂജ് പലിവാൾ കോഴിക്കോട് സിറ്റി ഡിസിപിയാകും. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായിരുന്ന ഡി ശിൽപയാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിയാവുക. കൂടാതെ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായി വി.യു കുര്യാക്കോസ് ചുമതലയേൽക്കും. അസിസ്റ്റന്റ് ഐജി നവനീത് ശർമ്മ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയാകും.
ഐ.ആർ.ബി കമാൻഡന്റ് ആയി നിലവിലുള്ള ഒഴിവിലേക്ക് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയെ മാറ്റി നിയമിച്ചു. കോഴിക്കോട് സിറ്റി ഡിസിപി കെ.ഇ ബൈജുവിനെ റാപ്പിഡ് റെസ്‌പോൺസ് ആന്റ് റെസ്‌ക്യൂ ഫോഴ്‌സസ് ബറ്റാലിയൻ കമാൻഡന്റായി നിയമിച്ചു. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് ടി.കെ വിഷ്ണു പ്രദീപിനെയാണ് ഇടുക്കി ജില്ലാ പോലീസ് മേധാവിയാക്കിയത്. കൊച്ചി ഡിസിപി എസ് ശശിധരൻ മലപ്പുറം ജില്ലാ പോലീസ് മോധാവിയും ക്രൈംബ്രാഞ്ച് എറണാകുളം പോലീസ് സൂപ്രണ്ട് കെ.എം സാബു മാത്യു കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയും ആകും.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി ബിജോയിയെ കാസർകോട് എസ്പിയായി നിയമിച്ചു. കാസർഗോട് എസ്പി വൈഭവ് സക്‌സേന എറണാകുളം റൂറൽ എസ്പിയാകും. എറണാകുളം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സ്‌പെഷ്യൽ സെൽ പോലീസ് സൂപ്രണ്ട് കെഎസ് സുദർശനനെ കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണറായിട്ടാണ് നിയമിക്കുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ.