ദില്ലി: 2020 ഫെബ്രുവരിയിലുണ്ടായ വടക്കു-കിഴക്കന്‍ ദില്ലിയിലെ വംശീയ ലഹളയില്‍ ആദ്യ ശിക്ഷാവിധി പ്രഖ്യാപിച്ചു. ദിനേഷ് യാദവ് എന്ന പ്രതിക്ക് കോടതി അഞ്ച് വർഷം ശിക്ഷ വിധിച്ചു. ദിനേഷ് യാദവ് ദില്ലി വംശീയ ലഹളക്കേസില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ്.
ഗോകുല്‍പുരിയിലെ ഭഗീരഥി വിഹാറില്‍ താമസിക്കുന്ന മനോരി എന്ന 73കാരിയുടെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സംഭവങ്ങളില്‍ ദിനേഷ് യാദവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു.
പ്രതി ദിനേഷ് യാദവ് അക്രമിസംഘത്തിലുണ്ടായിരുന്നെന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി. അക്രമിസംഘത്തിന്‍റെ കൂടെയുള്ളയാളാണെങ്കില്‍ വീട് കത്തിച്ചതിനും ഇയാളെ ഉത്തരവാദിയായി കണക്കാക്കാമെന്ന് ദില്ലി കര്‍കര്‍ദൂമ കോടതി നിരീക്ഷിച്ചു.