തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായി അതിജീവിത. മുഖ്യമന്ത്രി നല്‍കിയ വാക്കുകളെ പരിപൂര്‍ണായി വിശ്വസിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഭാഗ്യലക്ഷ്മിക്കൊപ്പം സെക്രട്ടേറിയറ്റിലെത്തിയാണ് കൂടിക്കാഴ്ച നടന്നത്. തനിക്കുണ്ടായ എല്ലാ ആശങ്കകളും മുഖ്യമന്ത്രിയുമായി പങ്കുവെച്ചുവെന്നും, കൂടെ തന്നെയുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും അതിജീവത പറയുകയും ചെയ്തു.
കൂടിക്കാഴ്ചയിൽ താൻ സംതൃപ്തയാണെന്നും നടി പറഞ്ഞു. സർക്കാരിനെതിരെ ഹർജി നൽകിയ സംഭവത്തിൽ മന്ത്രിമാർ നടത്തിയ വിമർശനങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും, സർക്കാരിൽ വിശ്വാസമുണ്ടെന്നും നടി വ്യക്തമാക്കി.
നടിയുടെ പരാതി തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വരെ ചര്‍ച്ചയായിരുന്നു. ഇത്തരം വ്യാഖ്യാനങ്ങളോട് തനിക്ക് ഒന്നും പറയാനില്ലെന്നും, അത് ഓരോരുത്തർ ഉണ്ടാക്കിയെടുക്കുന്നതാണെന്നും നടി പറയുന്നു. സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് നടി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം.കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാറും കൂടിക്കാഴ്ച നടത്തിയത്.