ദില്ലി: വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. ചട്ടം കാര്യക്ഷമമായി നടപ്പാക്കത്തത് മൂലമാണ് വിമാനത്താവളങ്ങളില്‍ (Airport) തിരക്ക് കൂടാന്‍ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ബിസിഎഎസ് അറിയിച്ചു.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കി. ലേഡീസ് ബാഗ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ ബാഗുകൾ കൈയിൽ കരുതാൻ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിർദേശം. നിലവിൽ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരൻ ശരാശരി 2-3 ബാഗുകൾ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറൻസ് സമയം വർധിക്കാനും തിരക്ക് കൂടി യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കമ്പനികൾ തയ്യാറാവണമെന്നും സര്‍ക്കുലറില്‍ പറയുന്നു.