23 കാരിയായ മുൻ കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ബലാത്സംഗം ചെയ്ത 28 കാരനായ നൃത്താദ്ധ്യാപകനെ ബെംഗളൂരു പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണയാണ് പ്രതികൾ യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ നൃത്താദ്ധ്യാപകനായ ആൻഡി ജോർജ്, സന്തോഷ് (28), ശശികുമാർ (30) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് വർഷം മുമ്പ് സമൂഹ മാദ്ധ്യമത്തിലൂടെയാണ് യുവതിയുമായി ആൻഡി ജോർജ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നീട് ഇവർ പ്രണയത്തിലാകുകയും സ്വകാര്യ നിമിഷങ്ങളിൽ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു . എന്നാൽ ജോർജും യുവതിയും തമ്മിലുള്ള ബന്ധം വഷളാകുകയും ഒരു വർഷം മുമ്പ് ഇരുവരും വേർപിരിയുകയും ചെയ്തു. ഇതോടെ ഇയാൾ നേരത്തേയെടുത്ത ഫോട്ടോകൾ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങുകയായിരുന്നു.
പിന്നാലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആറ് മാസത്തോളം, ഇയാളും സുഹൃത്തുക്കളായ രണ്ടുപേരും യുവതിയെ ബലാത്സംഗത്തിനിരയാക്കി. ഇതോടെ വിഷാദരോഗത്തിനടിമയായ യുവതി തന്റെ സുഹൃത്തിന്റെ ഉപദേശ പ്രകാരമാണ് പോലീസിൽ പരാതി നൽകിയത്.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ ജോർജ് അവിവാഹിതനാണ്. സന്തോഷും ശശിയും വിവാഹിതരാണ്.