ഇടുക്കി: മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മറയൂർ പെട്രോൾ പമ്പ് ജംക്ഷനിലാണ് ഏറെ നേരം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കികൊണ്ട് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മറയൂർ മിഷൻ വയൽ സ്വദേശി ‘നരി’ എന്നറിയപ്പടുന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോട് കൂടി മൊബൈൽ ടവറിന് മുകളിൽ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു.
തുടർന്ന് മറയൂർ സിഐറ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ആദ്യം പോലീസും നാട്ടുകാരും ചേർന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവർ അച്ഛനോട് സംസാരിപ്പിച്ച ശേഷമാണ് ഇയാൾ താഴെ ഇറങ്ങാൻ സമ്മതിച്ചത്. ആദ്യം മണികണ്ഠ പ്രഭു ടവറിനു മുകളിൽനിന്ന് താഴേക്ക് ഇറങ്ങാൻ വിസമ്മതിച്ചപ്പോൾ 42 കി ലോമീറ്റർ അകലെയുള്ള മൂന്നാറിൽ നിന്നു ഫയർഫോഴ്സിനെ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. പിന്നീട് മണികണ്ഠ പ്രഭു ഇറങ്ങിയതിനെ തുടർന്ന് ഫയർഫോഴ്സ് ഇടവഴിക്ക് തിരികെ മടങ്ങുകയായിരുന്നു.