മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ മുംബൈയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ദിവസം പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾക്ക് വാഹനവും സഹായവും നൽകിയവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പോലീസ്, കഴിഞ്ഞ ദിവസം തന്നെ ഇവരുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ ഏപ്രിൽ 14നാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പിന് പിന്നാലെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. മൂന്ന് റൗണ്ടാണ് അക്രമികൾ വെടിയുതിർത്തതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട രണ്ട് പേരെ ചോദ്യം ചെയ്യാനും വിളിപ്പിച്ചിരുന്നു.