മലയാളികള്‍ക്ക് ഒരിക്കലും മതിവരാത്ത ശബ്ദം, സംഗീതത്തിന്റെ നിത്യവസന്തം തീര്‍ത്ത ഗാനഗന്ധര്‍വ്വന് ഇന്ന് 82-ആം പിറന്നാൾ (Dasettan Birthday). ഒന്‍പതാം വയസ്സില്‍ തുടങ്ങിയ സംഗീതം തലമുറകള്‍ പിന്നിട്ടിട്ടും ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. ഇന്ന് ക്ഷേത്രത്തില്‍ അദ്ദേഹം ഗാനാര്‍ച്ചന നടത്തും. 1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. അച്ഛന്‍ തന്നെയായിരുന്നു ആദ്യ ഗുരു.
ലോകത്തെവിടെയും ഒരുഗായകനും ഇതുപോലെ ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായിട്ടില്ല. അമ്പത് വര്‍ഷത്തിലധികം നീണ്ട ചലചിത്ര സംഗീത യാത്രയിക്കിടയില്‍ അരലക്ഷത്തിലേറെ ഗാനങ്ങളാണ് യേശുദാസ് ആലപിച്ചത്. ഇന്നും യേശുദാസിന്റെ സ്വരമാധുരിയില്‍ പിറന്ന ഒരു ഗാനമെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ ഇല്ല.
ഗാനഗന്ധർവ്വനിലേക്കുള്ള ശരവേഗത്തിലുള്ള വളർച്ച
കെജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ് മലയാളിയുടെ മായാത്ത ശീലമായി മാറിയത് വളരെ വേഗത്തലായിരുന്നു. 79-ാം വയസ്സിലും അദ്ദേഹത്തിന്‍റെ ശബ്ദ ഗാംഭീര്യം ദൃഢമായി നിൽക്കുകയാണ്. വാസ്തവത്തിൽ കേരളത്തിന്റെ ലഭിച്ച സൗഭാഗ്യങ്ങളിൽ ഒന്നാണ് യേശുദാസ് എന്ന പ്രതിഭ. 1961ല്‍ കാല്പാടുകള്‍ എന്ന ചിത്രത്തിലൂടെ ശ്രീനാരായണഗുരുദേവന്‍റെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും എന്നാരംഭിക്കുന്ന നാലുവരി ശ്ലോകം പാടിക്കൊണ്ടാണ് ചലചിത്ര പിന്നണിഗാനരംഗത്ത് അദ്ദേഹം ഹരിശ്രീ കുറിച്ചത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടേയില്ല.
പ്രശസ്ത സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, ദക്ഷിണാമൂര്‍ത്തിസ്വാമി, രാഘവൻ മാഷ്, അര്‍ജ്ജുനൻ മാഷ് എന്നിവരുടെ സംഗീതവും വയലാര്‍ ,ഒഎന്‍വി. ശ്രീകുമാരന്‍ തമ്പി എന്നിങ്ങനെയുള്ള ഗാനരചയിതാക്കളുടെ ഗാനങ്ങളും ഗാനഗന്ധര്‍വ്വനെ വാര്‍ത്തെടുത്തു എന്നു തന്നെ പറയാം. തുടര്‍ന്ന് രാജ്യത്തെ ഏകദേശം എല്ലാ ഭാഷകളിലും യേശുദാസ് തന്‍റെ സാന്നിധ്യം ഊട്ടിയുറപ്പിച്ചു. സംഗീതത്തോടുള്ള ആത്മസമര്‍പ്പണവും, കഠിനാധ്വാനവും മൂലം അദ്ദേഹം മലയാളികളുടെ ഗന്ധര്‍വ്വഗായകനായി മാറുകയായിരുന്നു.