Thursday, May 2, 2024
spot_img

വധഭീഷണി സന്ദേശത്തിന് പിന്നിൽ പാകിസ്ഥാൻ; ഗൗതം ​ഗംഭീറിന് ഭീഷണിസന്ദേശം അയച്ചത് കറാച്ചിയിൽ നിന്ന്; നിർണ്ണായക വിവരങ്ങൾ പുറത്തുവിട്ട് ദില്ലി പോലീസ്

ദില്ലി: ​ഗൗതം ​ഗംഭീറിന് വധഭീഷണി (Threatening Email) സന്ദേശം ലഭിച്ചത് കറാച്ചിയിൽ നിന്നെന്ന് റിപ്പോർട്ട്. ദില്ലി പോലീസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്നും ഭീഷണിക്ക് പിന്നിൽ കോളേജ് വിദ്യാർത്ഥിയാണെന്നും ഒരു ദേശീയ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇമെയിൽ വഴിയാണ് രണ്ട് തവണ ​ഗൗതം ​ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്. ഐഎസ്ഐഎസ് കശ്മീര്‍ എന്ന മെയില്‍ ഐഡിയിൽ നിന്നുമാണ് ഗംഭീറിന് രണ്ടാം തവണയും ഭീഷണി സന്ദേശം ലഭിച്ചത്. ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍ തന്നെയാണുണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വിശദമാക്കുന്നത്. നിങ്ങള്‍ കുടുംബത്തേയും ജീവിതത്തേയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്നും കശ്മീര്‍ പ്രശ്നങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഗൗതം ഗംഭീറിന്‍റെ ദില്ലിയിലെ വസതിയുടെ പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കമുള്ളവയാണ് രണ്ടാമത് ലഭിച്ച ഭീഷണി സന്ദേശം. ബുധനാഴ്ച രാവിലെയാണ് ഗൗതം ഗംഭീര്‍ ഭീഷണി ലഭിച്ചതായി ദില്ലി പൊലീസിനെ ആദ്യം അറിയിച്ചത്. ഞങ്ങള്‍ നിങ്ങളേയും കുടുംബത്തേയും കൊല്ലാന്‍ പോകുന്നുവെന്നായിരുന്നു ആദ്യം ലഭിച്ച സന്ദേശം വിശദമാക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി സെന്‍ട്രല്‍ ഡിസിപി ശ്വേത ചൌഹാന്‍ വിശദമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 നായിരുന്നു ആദ്യത്തെ ഭീഷണി സന്ദേശം ലഭിച്ചത്. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Related Articles

Latest Articles