കൊച്ചി: സ്വർണക്കടത്ത് കേസിന്റെ പേരിൽ എൻഐഎ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്‍റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ചതാണെന്നാണ് സ്വപ്നയുടെ വാദം. മാത്രമല്ല ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്ന പറയുന്നത്.
കഴിഞ്ഞ ദിവസം ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് നൽകിയ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നായിരുന്നു സ്വപ്‍നയുടെ ആവശ്യം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത് എന്ന അന്വേഷണ സംഘത്തിന്റെ വാദം കണക്കിലെടുത്ത് തിരുവനന്തപുരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്‍നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തളളിയിരുന്നു.
എന്നാൽ അന്വേഷണ സംഘം കൂടുതൽ വകുപ്പുകൾ ഇപ്പോൾ കൂട്ടി ചേർത്തതായി സ്വപ്‍ന കോടതിയെ അറിയിച്ചു. എന്നാൽ പോലീസിന് ഇതിന് അധികാരമുണ്ടെന്നും അത് തടയാൻ കഴിയില്ലെന്നും ജസ്റ്റീസ് സിയാദ് റഹ്മാൻ വ്യക്തമാക്കുകയായിരുന്നു.