ഗാന്ധിനഗര്‍: ഗുജറാത്തിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറി. ഇനി ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഇദ്ദേഹം ബിജെപി നേതൃത്വത്തെ അടുത്തിടെ പുകഴ്ത്തി സംസാരിച്ചതും ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഹാര്‍ദികുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നു എങ്കിലും ഫലം കണ്ടില്ല.
നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തില്‍ അതൃപ്തനായിരുന്നു ഹാര്‍ദ്ദിക് പട്ടേല്‍. ഗുജറാത്തിൽ പട്ടേൽ വിഭാഗത്തിന്റെ പ്രമുഖ നേതാവാണ് നരേഷ് പട്ടേലിൽ. ഇതേ തുടർന്നാണ് ഹാര്‍ദിക് പട്ടേല്‍ പാർട്ടി വിട്ടതെന്ന അഭ്യൂഹങ്ങളുണ്ട്. പാർട്ടി വിട്ട വിവരം ട്വിറ്ററിലൂടെയാണ് ഹാര്‍ദിക് പട്ടേല്‍ ജനങ്ങളെ അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു. തന്റെ തീരുമാനം സഹപ്രവര്‍ത്തകരും ജനങ്ങളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഗുജറാത്തിന്റെ ഭാവിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹാർദിക് തന്റെ ട്വിറ്ററിൽ നിന്ന് നേരത്തെ തന്നെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന സ്ഥാനം ഒഴിവാക്കിയിരുന്നു. കൂടാതെ അടുത്തിടെ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഈ വേളയില്‍ ഗുജറാത്ത് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഹാര്‍ദിക് പട്ടേല്‍ ഉന്നയിച്ചിരുന്നു എങ്കിലും രാഹുല്‍ ഗാന്ധിയുമായുള്ള സൗഹൃദ കൂടിക്കാഴ്ച നടന്നില്ല. തന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് പിന്നീട് ഹാര്‍ദിക് പ്രതികരിച്ചത്. ഗുജറാത്തിന്റെ കാര്യങ്ങള്‍ നോക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍പ്പര്യമില്ല. ജനങ്ങള്‍ക്ക് മുമ്പില്‍ പ്രത്യേക പദ്ധതി അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിനില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടി എല്ലാ സംസ്ഥാനത്തും അകറ്റി നിര്‍ത്തപ്പെടുകയാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.