തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ചെള്ള് പനി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ പരിശോധന സംയുക്തമായി നടത്തും. ഈ മാസം ഇതുവരെ 15 പേര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ചെള്ള് പനി സ്ഥിരീകരിച്ചത്
കേരളത്തിൽ ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇത് അപൂര്‍വമല്ല. പക്ഷെ, തിരുവനന്തപുരം ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ രണ്ട് മരണം സംഭവിച്ചതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയത് . ഈ വര്‍ഷം ഇതുവരെ 132 പേര്‍ക്കാണ് സംസ്ഥാനത്ത് സ്‌ക്രബ് ടൈഫസ് എന്ന ചെള്ള് പനി സ്ഥിരീകരിച്ചത്. സാധാരണ മലയോരമേഖലകളിലാണ് ചെള്ള് പനി ബാധയ്ക്ക് കൂടുതല്‍ സാധ്യത. പക്ഷെ നഗരമേഖലകളിലേക്കും രോഗം വ്യാപിക്കുന്നതാണ് ആശങ്കയ്ക്ക് മറ്റൊരു കാരണം.
വ്യാഴാഴ്ച മരിച്ച വര്‍ക്കല സ്വദേശി അശ്വതിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വീട്ടിലെ വളര്‍ത്തു മൃഗങ്ങളുടെ രക്ത സാമ്പിളുകളും ഇവയുടെ പുറത്തെ ചെള്ളുകളും ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം ശേഖരിച്ചിരുന്നു. ഇവിടുത്തെ നായക്കുട്ടിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചെള്ള് പനിക്ക് കാരണമായ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അന്തിമഫലമായി ഇത് കണക്കാനാകില്ല.