ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകൾക്ക് ഇത് സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും മഹാശിവരാത്രിദിനം (Herath 2022 Kashmiri Pandits Celebrates Maha Shivratri). പതിറ്റാണ്ടുകളായി തങ്ങളുടെ സ്വന്തം മണ്ണിൽ ആഘോഷിക്കാതിരുന്ന മഹാശിവരാത്രിയാണ് ഇത്തവണ ഏറെ വിശേഷമായി പണ്ഡിറ്റുകൾ ആഘോഷിക്കുന്നത്. ഹെരാത് എന്ന പേരിലാണ് പണ്ഡിറ്റുകളുടെ ആഘോഷം അറിയപ്പെടുന്നത്. കേന്ദ്രസർക്കാർ പുന:രധിവസിപ്പിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളിലെ പണ്ഡിറ്റുകൾ അതാത് പ്രദേശത്ത് ഇന്ന് ആഘോഷങ്ങൾ നടത്തും. ഇസ്ലാമിക ഭീകരതയുടെ കൊടുംക്രൂരതയാൽ സ്വന്തം വീടും സ്വത്തും ഉറ്റവരേയും നഷ്ടപ്പെട്ട് കാലങ്ങളായി കശ്മീർ വിട്ടുനിന്നവരാണ് ആഘോഷം നടത്തുന്നത്.
അതേസമയം നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയും മഹാശിവരാത്രി ആശംസകൾ നേർന്നു. പലപ്പോഴായി കശ്മീരി പണ്ഡിറ്റുകളെ പുന:രധിവസിപ്പിക്കുമെന്ന് അവകാശവാദം മാത്രമാണ് കോൺഗ്രസും പ്രധാന സഖ്യകക്ഷിയായിരുന്ന നാഷണൽ കോൺഫറൻസും മുഴക്കിയിരുന്നത്.
എന്നാൽ പണ്ഡിറ്റുകളെ ആരും തടയില്ലെന്ന് മുൻപ് ഉറപ്പു നൽകിയിരുന്ന നേതാക്കൾ പക്ഷേ സുരക്ഷാ ഉറപ്പൊന്നും നൽകിയിരുന്നില്ല. കശ്മീരിലെത്തിയാൽ പണ്ഡിറ്റുകൾക്കെതിരെ ഭീകരർ പ്രതികരിക്കുമെന്ന സങ്കീർണ്ണമായ പ്രശ്‌നങ്ങളും ഭീതിയും പരിഹരിച്ചിരുന്നില്ല. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം ബിജെപി സർക്കാർ ഇല്ലാതാക്കിയത് ആ ഭീതിയാണെന്ന് ജമ്മുകശ്മീർ ബിജെപി ഘടകം പറഞ്ഞു. അതേസമയം കൈലാസേശ്വരന്റെ മഹാത്യാഗത്തിന്റെ ആഘോഷം ഹിമാലയത്തിന്റെ മടിത്തട്ടിൽ ആഘോഷിക്കുന്നതിൽ ഏറെ അഭിമാനവും സന്തോഷവും തോന്നുന്നുവെന്ന് ജമ്മുകശ്മീരിലെ പണ്ഡിറ്റുകൾ പറഞ്ഞു. ഡൽഹിയിൽ താമസിച്ചിരുന്നവരും കശ്മീരിലേക്ക് ആഘോഷത്തിനായി എത്തുകയാണ്. പതിറ്റാണ്ടുകളായി നാമമാത്രമായി മാത്രം നടന്നിരുന്ന ആഘോഷം തിരികെ വരുന്നതിന്റെ സന്തോഷം ഇസ്ലാമിക മതപണ്ഡിതരും പങ്കിട്ടു.