കൊച്ചി: പോലീസിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. പൊതുജനങ്ങള്‍ക്കെതിരായ അസഭ്യവര്‍ഷത്തിലാണ് ഹൈക്കോടതിയുടെ വിമർശനം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. മര്യാദയോടെ സംസാരിക്കാന്‍ അറിയില്ലേയെന്ന് പോലീസിനോട് ഹൈക്കോടതി ചോദിച്ചു. വാഹനപരിശോധയ്ക്കിടെ കൊല്ലത്ത് (Kollam) ഡോക്ടറെ അപമാനിച്ച കേസില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു പ്രതികരണം. വിഷയത്തില്‍ നടപടി സ്വീകരിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അതേസമയം പോലീസുകാര്‍ക്ക് മാത്രം നാട്ടില്‍ ജീവിച്ചാല്‍ മതിയോ… എന്ന ചോദ്യവും ഡോക്ടര്‍ എന്ന പദവിയിലിരിക്കുന്ന ഒരാളെ അപമാനിച്ച സംഭവം അന്വേഷിക്കപ്പെടേണ്ടതില്ലേ എന്നും കോടതി ചോദിച്ചു.
എന്നാൽ ഈ വിഷയുമായി ബന്ധപ്പെട്ട് പോലീസുകാര്‍ (Kerala Police) അസഭ്യപ്രയോഗം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ട് കൊല്ലം എസിപി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പോലീസിന്റെ വാദങ്ങള്‍ക്കൊപ്പം ഈ റിപ്പോര്‍ട്ടും കോടതി തള്ളി. കേസില്‍ കൃത്യമായ നടപടിയെടുത്ത ശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിട്ടു. നേരത്തെയും സമാനമായ രീതിയില്‍, ജനങ്ങളോടുള്ള എടാ, പോടാ വിളികള്‍ ഒഴിവാക്കണമെന്നും പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ഡിജിപി സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി നിര്‍ദേശിച്ചു. പോലീസ് അതിക്രമം ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലായിരുന്നു നടപടി. കേരളത്തില്‍ അടുത്തിടെ പോലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇതിനുപിന്നാലെയാണ് പോലീസിനോടുള്ള കോടതിയുടെ തുടരെത്തുടരെയുള്ള രൂക്ഷവിമർശനം.