കൊച്ചി: മോൻസൻ മാവുങ്കൽ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി നൽകി ഹൈക്കോടതി. മോൻസൻ മാവുങ്കലിന്റെ ഡ്രൈവറായ അജി പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ ഹൈക്കോടതി രൂക്ഷ വിമർശനത്തോടെ തളളി. സർക്കാരിന്‍റെ ഉപഹർജി നിയമപരമല്ലെന്നും നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, സർക്കാരിനും പൊലീസിനും എതിരെ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. ഇത്തരമൊരു ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിന് പിഴയോടെ ഹർജി തളളുകയാണ് വേണ്ടതെന്നും എന്നാൽ അതിന്‍റെ പ്രത്യാഘാതം ഓർത്ത് തുനിയുന്നില്ലെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കണ്ണിൽ കണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ കേസിൽ ഉണ്ടോയെന്ന് സംശയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോൻസന്റെ ഡ്രൈവറായ അജി, പൊലീസ് പീഡനത്തിനെതിരെ നല്‍കിയ കേസ് തീര്‍പ്പാക്കണമെന്ന് കോടതിയോട് ആജ്ഞാപിക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരു കേസ് തീർപ്പാക്കണമെന്ന് ആജ്ഞാപിക്കാൻ ഉദ്യോഗസ്ഥർക്ക് അനുവാദമില്ല. അതിന് ഉദ്യോഗസ്ഥനെ അനുവദിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടിലാകുമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.