ഇസ്‌ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്‌ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അർദ്ധ സൈനിക വിഭാഗം ഇമ്രാനെ കസ്റ്റഡിയിലെടുത്തത് എന്നാണ് പാകിസ്ഥാനി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നേരത്തെ പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അറസ്റ്റ് നടന്നിരുന്നില്ല. വീടിനു പുറത്ത് തമ്പടിച്ച പാർട്ടി അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാൻ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടർന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ തോഷഖാന ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നടത്തിയ ശ്രമം വൻ സഘർഷത്തിലാണ് അവസാനിച്ചത്. തുടർന്ന് മാർച്ച് 7ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റ് റദ്ദാക്കണമെന്ന് ഹർജി നൽകിയെങ്കിലും 13ന് മുൻപ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.