Thursday, May 9, 2024
spot_img

മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാനൊരുങ്ങി ഇന്ത്യ: ആയുധവില്‍പ്പനയില്‍ ചരിത്രം കുറിക്കുന്നു

ലഖ്‌നൗ: ഇന്ത്യന്‍ സൈന്യത്തിന്റെ ഹ്രസ്വദൂര മിസൈല്‍ പ്രഹര ശേഷി വര്‍ദ്ധിപ്പിക്കാന്‍ പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനൊരുങ്ങി ഡിആര്‍ഡിഒ. പ്രണാശ് എന്നാണ് പേരിട്ടിരിക്കുന്നത്. 200 കിലോമീറ്ററാണ് പുതിയ മിസൈലിന്റെ പ്രഹര പരിധി.

ഡിആര്‍ഡിഒ തന്നെ വികസിപ്പിച്ച 150 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാശ്. ഇതിനെക്കാള്‍ റേഞ്ച് കൂടിയ മിസൈല്‍ വേണമെന്ന സൈന്യത്തിന്റെ ആവശ്യം പരിഗണിച്ചാണ് പ്രണാശ് നിര്‍മ്മിക്കുന്നത്. പ്രണാശ് എന്നാല്‍ എല്ലാം നശിപ്പിക്കുന്നത് എന്നാണ് അര്‍ത്ഥം. 2021-ല്‍ ആണ് മിസൈലിന്റെ പരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്.

ഖര ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുഘട്ടം മാത്രമുള്ള എന്‍ജിനായിരിക്കും മിസൈലിനുള്ളത്. പ്രണാശിന് ആണവായുധ ശേഷി ഉണ്ടാവില്ല. ആണവായുധ ശേഷിയും ഉള്ള പൃഥ്വി ഹ്രസ്വദൂര മിസൈല്‍ ആണെങ്കിലും ദ്രവ ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ പെട്ടെന്ന് ഇന്ധനം നിറയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ആ പോരായ്മ പരിഹരിക്കാനാണ് വളരെ പെട്ടെന്ന് ഉപയോഗിക്കാനാവുന്ന ഖര ഇന്ധന മിസൈല്‍ നിര്‍മ്മിക്കുന്നത്.

പ്രണാശ് മിസൈല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും പദ്ധതിയുണ്ട്. റേഞ്ച് 300 കിലോമീറ്ററില്‍ കുറവായതിനാല്‍ മിസൈല്‍ വില്‍പ്പന നിയന്ത്രിക്കുന്ന മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ കരാര്‍ ഇതിന് ബാധകമാവില്ല. സമാനമായ പ്രഹരപരിധിയുള്ള ലോകത്തെ മറ്റ് മിസൈലുകളെക്കാള്‍ വിലകുറഞ്ഞതും കാര്യക്ഷമവുമാണ് പ്രണാശ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 35,000 കോടിയുടെ ആയുധ കയറ്റുമതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതോടെ ആയുധ വില്‍പ്പനയില്‍ ലോകത്തെ അഞ്ച് മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടും.

Related Articles

Latest Articles