ദില്ലി: പാകിസ്ഥാനിൽ ഹിന്ദു യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യ. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആവശ്യപ്പെട്ടു. സിന്ധ് പ്രവിശ്യയിലാണ് 40കാരിയായ ദയാ ഭീലിനെ കൊലപ്പെടുത്തിയത്. കൊലപാതക വാർത്ത ശ്രദ്ധയിൽപ്പെട്ടെങ്കിലും കേസിനെക്കുറിച്ച് വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. പാകിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ഹിന്ദു യുവതിയുടെ കൊലപാതകത്തിൽ പാകിസ്ഥാനിലെ സിന്ധിൽ രോഷം ആളിക്കത്തുകയാണ്.
തർപാർക്കർ സിന്ധിൽ നിന്നുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ എംപി കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തിൽ നിന്ന് വേർപെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും എംപി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. . കൃഷിയിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് നാല് കുട്ടികളുണ്ട്. അന്വേഷണം പുരോഗമിക്കുനുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.