ദിസ്പൂർ: കോൺഗ്രസിന്റെ ഭരണത്തിന് കീഴിൽ രാജ്യം അഴിമതിയും വംശീയ-വർഗീയ രാഷ്‌ട്രീയവും കൊണ്ട് നശിച്ചെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ജനങ്ങളെ നിരാശപ്പെടുത്തുകയല്ലാതെ മറ്റൊന്നും കോൺഗ്രസ് ചെയ്തിട്ടില്ല. അസമിലെ ഖോവാങിൽ സംഘിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘മോദി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെട്ടു. ബിജെപിയുടെ പ്രവർത്തകരാണ് ഞങ്ങളുടെ ഏറ്റവും വലിയ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം അതിവേഗം വികസനം കൈവരിക്കുകയാണ്. ജനക്ഷേമം എന്ന ഒരേയൊരു ലക്ഷ്യത്തോടെയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. കർഷകർ, കച്ചവടക്കാർ, യുവാക്കൾ, കുട്ടികൾ, മുതിർന്ന പൗരന്മാർ, വീട്ടമ്മമാർ തുടങ്ങിയവരുടെ ക്ഷേമത്തിനായി നിരവധി വികസന പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കുന്നു.
വികസിത് ഭാരത് വികസിത് അസം എന്ന ലക്ഷ്യം കൈവരിക്കാൻ കോൺഗ്രസ് തടസമാകുകയാണ്. കോൺഗ്രസിന്റെ നുണ പ്രചരണങ്ങളിൽ ജനങ്ങൾ വീഴരുത്. ആറ് പതിറ്റാണ്ട് കോൺഗ്രസിന്റെ ദുർഭരണത്തിന് കീഴിലായിരുന്നു ഭാരതം. സ്ത്രീകളും കർഷകരും അവഗണിക്കപ്പെട്ടു. പാവപ്പെട്ടവർ ദാരിദ്ര്യത്തിൽ മുങ്ങി. ഇരുണ്ട യുഗമായിരുന്നു കോൺഗ്രസിന്റെ ഭരണകാലം. എന്നാൽ 2014-ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യം വളർന്നു. പ്രധാനമന്ത്രി രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഉറപ്പാക്കി. ഇന്ന് പുരോഗതിയുടെയും വികസനത്തിന്റെയും ഒരു പുതിയ രാഷ്‌ട്രം ഉടലെടുത്തിരിക്കുകയാണ്’ എന്ന് സർബാനന്ദ സോനോവാൾ പറഞ്ഞു.