ദില്ലി: കേരളാ പോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. ഇസ്ലാമിക് സ്റ്റേറ്റ് – പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസുകാരുടെ വിവരങ്ങൾ കേന്ദ്ര ഐബി ശേഖരിച്ചു. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഐബി നിർദ്ദേശിച്ചു. കേരളാ പോലീസിന്റെ സൈബർ സെല്ലുകളിൽ ഉള്ളവരും ഐബിയുടെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു ഭീകരബന്ധം കണ്ടെത്തിയ സൈബർ സെൽ എസ്‌ഐയ്‌ക്ക് സസ്പെൻഷൻ ലഭിച്ചത്. കോട്ടയം സൈബർ പോലീസ് സ്‌റ്റേഷൻ ഗ്രേഡ് എസ്ഐ പി.എസ് റിജുമോനെയാണ് സസ്‌പെൻഡ് ചെയ്തത്. അതീവ രഹസ്യമായ വിവരങ്ങൾ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് കൈമാറിയെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എൻഐഎയുടെ നിർദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് സസ്‌പെൻഡ് ചെയ്തത്. നിരോധിത സംഘടനയായ പിഎഫ്‌ഐയ്‌ക്ക് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഇയാൾ ചോർത്തി നൽകിയിരുന്നു. പോപ്പുലർ ഫ്രണ്ട് ഭീകരൻ താരിഷ് റഹ്‌മാനാണ് വിവരങ്ങൾ കൈമാറിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തുകയും ചെയ്തു. തുടർന്ന് എൻഐഎ നിർദ്ദേശത്തെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.