ലോകത്തെ മാറ്റിമറിച്ച കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. ഇനി ലോക സിനിമയുടെ തിച്ചുവരവിന്റെ നാളുകളാണ്. അതിന്റെ മുന്നോടിയായി തീയേറ്ററുകളിൽ ചിത്രങ്ങൾ പ്രദർശനവും ആരംഭിച്ചു. ഈ ആഘോഷങ്ങൾക്ക് പത്തരമാറ്റുകൂട്ടാൻ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെയും തുടക്കമായി. ഗോവ ശ്യാമപ്രസാദ് മൂഖർജി സ്റ്റേഡിയത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം നിർവഹിച്ചു. നടൻ കിച്ചു സുദീപാ(ഈച്ച ഫെയിം ) യിരുന്നു മുഖ്യാതിഥി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യപ്രസാദ് ,ജൂറി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കൊവിഡ് പ്രതിസന്ധിയെ മറികടന്ന് ഫെസ്റ്റിവൽ നടത്താനായത് നേട്ടമാണെന്നും ഹൈബ്രിഡ് മേള പുതിയ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രോത്സവ നടത്തിപ്പിനായി പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു. സത്യജിത്‌റായിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇത്തവണത്തെ മേള അദ്ദേഹത്തിനാണ് സമർപ്പിക്കുന്നത്. റായിയുടെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നു. എല്ലാവർഷവും നവംബർ മാസത്തിലാണ് മേള നടത്തിയിരുന്നത്. എന്നാൽ, കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് ഫോർമാറ്റിലാണ് 51-ാമത് മേള. രോഗവ്യാപനം തടയാൻ ഇത്തവണ 2500 പേർക്കുമാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് വെർച്വലായി പങ്കെടുക്കാം.
കോവിഡ് 19 ന്റെ സാഹചര്യത്തിൽ ഇത്തവണ കർശനനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെമാത്രമേ മേളയിലേക്ക് പ്രവേശിപ്പിച്ചിട്ടുള്ളൂ. വലിയ രീതിയിലുള്ള ഉദ്ഘാടന-സമാപന ചടങ്ങുകളോ പൊതുപരിപാടികളോ ഇത്തവണയില്ല. മീറ്റ് ദ ഡയറക്ടേഴ്‌സ്, ഇൻ കോൺവർസേഷൻ തുടങ്ങിയവ ഓൺലൈൻ വഴിയാണ് നടക്കുന്നത്. എന്നാൽ പ്രതിനിധികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. മോഹൻലാൽ അടക്കം ഒട്ടേറെ താരങ്ങൾ വെർച്വലായി മേളയ്ക്ക് ആശംസകൾ നേർന്നു. ഫിലിം ഫെസ്റ്റിവൽ അനുഭവത്തെ ഇഫി ചലച്ചിത്രോത്സവം പുനർ നിർവചിക്കും. ഇന്റർനെറ്റ് ഒരുപാട് കാര്യങ്ങൾക്കെന്ന പോലെ സിനിമയ്ക്കും പുതിയവഴിയൊരുക്കും.ഓൺലൈൻ ചലച്ചിത്രോത്സവങ്ങൾ ജനകീയമാകുന്നുവെന്നറിയുന്നതിൽ സന്തോഷമുണ്ട്. ലോകമൊട്ടാകെയുള്ള ചലച്ചിത്രകലാകാരൻമാരുമായി ഇടപഴകാനും ഈ അവസരം പ്രയോജനം ചെയ്യും. മോഹൻലാൽ പറഞ്ഞു.
15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിലുള്ളത്. മലയാള സിനിമയുടെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ, പ്രസന്ന വിതനഗെ (ശ്രീലങ്ക), അബൂബക്കർ ഷോകി (ഓസ്ട്രിയ), റുബയ്യാത്ത് ഹൊസൈൻ (ബംഗ്ലാദേശ്) എന്നിവരും ജൂറി അംഗങ്ങളാണ്. ഡാനിഷ് സംവിധായകൻ തോമസ് വിന്റർബെർഗിന്റെ അനതർ റൗണ്ടാണ് ഉദ്ഘാടനചിത്രം. കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപനചിത്രം. കൃപാൽ കലിതയുടെ ബ്രിഡ്ജ്, സിദ്ധാർഥ് ത്രിപാഠിയുടെ എ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേശ് വിനായകൻ സംവിധാനംചെയ്ത തേൻ എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ ചിത്രങ്ങൾ. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളുമാണ് ഇന്ത്യൻ പനോരമ വിഭാഗത്തിലുള്ളത്. മലയാളത്തിൽനിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മലയാളം ,തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിന്നും നിരവധിച്ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതിൽ സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, മുഹമ്മദ് മുസ്തഫ സംവിധാനംചെയ്ത ‘കപ്പേള’ ,പ്രദീപ് കാളിപുറം സംവിധാനംചെയ്ത ‘സേഫ്’, ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’, ആസിഫ് അലി നായകനായ നിസാം ബഷീർ സംവിധാനംചെയ്ത ‘കെട്ട്യോളാണ് എന്റെ മാലാഖ’,എന്നിവയാണ് ഫീച്ചർവിഭാഗത്തിൽ ഇടംപിടിച്ചിരിക്കുന്ന മലയാള സിനിമകൾ. ജയറാം, കുചേലനായി വേഷമിടുന്ന സംസ്കൃതസിനിമ ‘നമോ’യും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകൻ. ശരൺ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോൺ ഫീച്ചർ വിഭാഗത്തിലേക്ക് മലയാളത്തിൽനിന്ന് ഇടംപിടിച്ച ചിത്രം. ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം ‘അസുരൻ’. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോറെ’, താപ്‌സി പന്നു, ഭൂമി പഡ്‌നേക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിരനന്ദാനി ചിത്രം ‘സാൻഡ് കി ആംഗ്’, എന്നിവയാണ് പട്ടികയിൽ ഇടംനേടിയ മറ്റുചിത്രങ്ങൾ. കൺട്രി ഫോക്കസ് വിഭാഗത്തിൽ ബംഗ്ലാദേശിൽനിന്നുള്ള ചിത്രങ്ങളാണ് ഇത്തവണ മേളയിലുള്ളത്.