ഗാസിയാബാദ് : ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എബിഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിയാണ് കോളേജിലെ സാംസ്‌കാരികോത്സവത്തിനിടെ ജയ് ശ്രീറാം മുഴക്കിയത്. തുടർന്ന് അസിസ്റ്റന്റ് പ്രൊഫസർ വിദ്യാർത്ഥിയെ ശകാരിക്കുകയും സ്റ്റേജിൽ നിന്ന് ഇറക്കിവിടുകയുമായിരുന്നു.
പ്രൊഫസർ വിദ്യാർത്ഥിയോട് ആക്രോശിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്തിനാണ് നിങ്ങൾ ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയർത്തിയത് ? ഇതിനാണോ കോളേജിൽ വരുന്നത് ? ഇതൊരു സാംസ്കാരിക പരിപാടിയാണ്. ഇത് അനുവദിക്കാനാവില്ലെന്നും പുറത്തുപോകണം എന്നുമാണ് പ്രൊഫസർ വിദ്യാർത്ഥിയോട് പറയുന്നത്.
അതേസമയം, കോളേജ് കൾച്ചറൽ ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു വിദ്യാർത്ഥി. സദസ്സിന്റെ ജയ് ശ്രീറാം വിളിയോട് പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. താൻ സ്റ്റേജിൽ എത്തിയപ്പോൾ, സദസിൽ ഇരുന്ന മറ്റ് കോളേജ് വിദ്യാർത്ഥികളിൽ ഒരാൾ ജയ് ശ്രീറാം എന്ന് പറഞ്ഞതോടെ താനും ജയ് ശ്രീ റാം എന്ന് പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ പ്രതികരണം.
അതേസമയം, വീഡിയോ വൈറലായതോടെ വനിതാ പ്രൊഫസർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഗാസിയാബാദ് പോലീസ് കമ്മീഷണർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും കമ്മീഷണർ വ്യക്തമാക്കി.