മധ്യപ്രദേശ്: വിവിധ ശാസ്ത്രങ്ങൾ ഉണ്ടായിരുന്ന വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നു. എന്നാൽ അത്തരം ശാസ്ത്രങ്ങളെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി രാജ്യത്തേക്ക് തിരിച്ചെത്തിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. മഹർഷി പാണിനി സംസ്‌കൃത, വേദ സർവകലാശാലയുടെ നാലാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണിതം, വൈദ്യശാസ്ത്രം, തത്ത്വശാസ്ത്രം, ജ്യോതിശാസ്‌ത്രം തുടങ്ങിയവയെല്ലാം ആദ്യമായി വേദങ്ങളിലാണ് അവതരിപ്പിക്കപ്പെട്ടത്. വേദകാലം മുതൽ ഇന്ത്യ ഒരു വിജ്ഞാന സമൂഹമായിരുന്നുവെന്ന് എസ്.സോമനാഥ് പറയുന്നു. ഈ അറിവുകളെല്ലാം ഇവിടെ നിന്ന് യാത്ര ചെയ്ത് അറബികളിൽ എത്തി. പിന്നീട് അവ യൂറോപ്പിലേക്ക് പോയി. ആയിരക്കണക്കിന് വർഷങ്ങൾക്ക് ശേഷം പാശ്ചാത്യ ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളായി നമ്മിലേക്ക് മടങ്ങിയെത്തിയെന്നും എസ്.സോമനാഥ് കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും പുരാതനമായ ഭാഷകളിലൊന്നായ സംസ്‌കൃതത്തിലാണ് തത്ത്വചിന്ത, ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം തുടങ്ങിയവയുടെ കണ്ടെത്തലുകൾ എഴുതപ്പെട്ടിരിക്കുന്നത്. സംസ്കൃതത്തിൽ രാസ സാങ്കേതിക വിദ്യകൾ, ഔഷധ ചികിത്സ, ഭാഷകൾ, വ്യാകരണം, ആത്മീയത, യോഗ തുടങ്ങിയവയെക്കുറിച്ചുള്ള നിരവധി ആശയങ്ങൾ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. മാത്രമല്ല സംസ്‌കൃതത്തിന് ലിഖിത ലിപി ഇല്ലായിരുന്നത് അക്കാലത്തെ ശാസ്ത്രജ്ഞർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും എസ്.സോമനാഥ് കൂട്ടിച്ചേർത്തു.