ദില്ലി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 25 ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. നമ്മുടെ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ ദിവസമാണതെന്നും ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട ദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
നമ്മുടെ ജനാധിപത്യ ആദർശങ്ങളെ നമ്മൾ പരമ പ്രധാനമായാണ് കണക്കാക്കുന്നത്. ഭരണഘടനയെ നമ്മൾ പരമോന്നതമായി കണക്കാക്കുന്നു. ലക്ഷക്കണക്കിന് ആളുകൾ അടിയന്തരാവസ്ഥയെ സർവ്വശക്തിയോടെ എതിർത്തു. ഭരണകൂടത്തിന്റെ ക്രൂരതകളെ കുറിച്ച് നിരവധി പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. പോലീസും ഭരണകൂടവും ചേർന്ന് ജനാധിപത്യവാദികളെ ക്രൂരമായാണ് പീഡിപ്പിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം, ഇന്ന് രാജ്യം സ്വാതന്ത്രത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന വേളയിൽ അടിയന്തരാവസ്ഥ ജനാധിപത്യത്തെ എത്രത്തോളം അപകടത്തിലാക്കിയെന്ന് കൂടി മനസ്സിലാക്കണം. യുവതലമുറയ്ക്ക് ജനാധിപത്യത്തിന്റെ മഹത്വം മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.