തിരുവനന്തപുരം: കാട്ടാക്കട തൊഴിലാളി യൂണിയൻ സമരം കാരണം ഉദ്‌ഘാടനം കഴിഞ്ഞിട്ട് 19 ദിവസം പിന്നിട്ടിട്ടും കച്ചവടം നടത്താനാകാതെ ദുരിതത്തിലായിരിക്കുകയാണ് വ്യവസായി. എസ്. കെ.എന്‍റർപ്രൈസസ് ഉടമ സുദർശനനാണ് സംയുക്ത തൊഴിലാളി യൂണിയന്റെ സമരം കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. കടയുടമ നിയമിച്ച തൊഴിലാളികളെക്കൊണ്ട് സാധനങ്ങൾ ഇറക്കാൻ അനുവദിക്കാതെയും സാധനം വാങ്ങാനെത്തുന്നവരെയും ചരക്ക് വാഹനവും തടഞ്ഞുമാണ് ട്രേഡ് യൂണിയൻ സമരം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇപ്പോൾ, കടയ്ക്ക് മുന്നിലെ സമരപ്പന്തൽ നീക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സുദർശനൻ.
കഴിഞ്ഞമാസം 25ന് മൂന്നരക്കോടി രൂപ നിക്ഷേപിച്ച് വീടിനോട് ചേർന്നുള്ള സ്വന്തം സ്ഥലത്ത് സുദർശനൻ തുടങ്ങിയതാണ് കെട്ടിട സാമഗ്രികൾ വിൽക്കുന്ന എസ്.കെ.എന്‍റർപ്രൈസ് എന്ന സ്ഥാപനം. രജിസ്ട്രേഷനുള്ള പത്ത് ചുമട്ട് തൊഴിലാളികളെ സ്വന്തമായി വച്ചാണ് കടയിലേക്കുള്ള സാധനസമഗ്രികൾ ഇറക്കിയത്. ഇതിൽ പ്രകോപിതരായാണ് കാട്ടക്കടയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ സ്ഥാപനത്തിന്‍റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും കടയ്ക്ക് മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സമരവും ആരംഭിക്കുകയായിരുന്നു.
കാട്ടാക്കടയിലെ 49 തൊഴിലാളികൾ റിലേ സമരം തുടങ്ങിയതോടെ കടയിലെ കച്ചവടം പ്രതിസന്ധിയിലാകുകയായിരുന്നു. കടയിലേക്ക് ലോഡുമായെത്തിയ വാഹനത്തിന്‍റെ ചില്ല് തകർക്കുന്ന അവസ്ഥവരെയുണ്ടായെന്നും സ്ഥാപന ഉടമ വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയതെങ്കിലും കടയ്ക്ക് മുന്നിലെ സമരപ്പന്തൽ പ്രവർത്തനം തടസ്സപ്പെടുത്തുന്നു. ഇതിനെതിരെ സുദർശനൻ നൽകിയ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.