കൊല്ലം: കൊട്ടാരക്കരയിലെ അംഗനവാടിയിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തിൽ ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി. പാചകം ചെയ്യാൻ പാടില്ലാത്ത അരിയാണെന്നറിയിച്ചിട്ടും പരിശോധിക്കാനോ മാറ്റി നൽകാനോ സൂപ്പർവൈസർ തയ്യാറായില്ലെന്നാണ് പരാതി. അംഗൺവാടി ഹെൽപ്പറാണ് പരാതി നൽകിയത്. സംഭവത്തിൽ സൂപ്പർവൈസറോട് ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്റ്റ് ഓഫീസർ വിശദീകരണം തേടിയിട്ടുണ്ട്.
സംഭവത്തിൽ സൂപ്പര്‍വൈസർ വര്‍ക്കര്‍മാർക്കും ഹെൽപ്പര്‍മാര്‍ക്കും വാട്സ്ആപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ മോശം അരി ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. ഫെബ്രുവരി 28 നാണ് അവസാനമായി കല്ലുവാതുക്കലെ അംഗൺവാടിയിൽ അരിയെത്തിച്ചത്. എന്നാൽ മോശം അരിയാണ് കിട്ടിയത്. ഉടൻ തന്നെ വിവരം സൂപ്പര്‍വൈസറെ അറിയിച്ചുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അംഗൺവാടിയിലെ ഹെൽപ്പര്‍ സജ്ന പറയുന്നു.
പലപ്പോഴും സ്വന്തം നിലയിൽ അരി എത്തിച്ചു ഭക്ഷണം പാകം ചെയ്തു നൽകിയിട്ടുണ്ടെന്നും അംഗൺവാടിയിൽ പരിശോധനക്ക് സൂപ്പര്‍വൈസർ ഇതുവരെ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. അതേ സമയം മോശം അരിയാണെന്ന് അറിയിച്ചിട്ടില്ലെന്നും തന്റെ കീഴിലുള്ള മറ്റ് അംഗൺവാടികളിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ഐസിഡിഎസ് സൂപ്പര്‍വൈസർ പ്രതികരിച്ചു.