കോഴിക്കോട് : ടിപി ചന്ദ്രശേഖരൻ കൊല നടന്നത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞുകൊണ്ടാണെന്ന് കെകെ രമ എംഎൽഎ. ടിപി കൊലക്കേസിലെ മതതീവ്രവാദ ബന്ധത്തെക്കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പിണറായി വിജയനാണെന്നും ഗൂഢാലോചനയുടെ ചുരുളഴിഞ്ഞാൽ ഇനിയും നിരവധി ഇടത് നേതാക്കളുടെ പേരുകൾ പുറത്തു വരുമെന്നും കെകെ രമ തുറന്നടിച്ചു.
ടിപിയെ കൊന്നത് മതതീവ്രവാദികളാണെന്ന് ആദ്യം പറഞ്ഞത് പിണറായി വിജയനാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അങ്ങനെയൊരു തോന്നലുണ്ടായത് ? ആ തോന്നലിനെ ശക്തിപ്പെടുത്തുന്നതായിരുന്നു ഇന്നോവ കാറിലുണ്ടായിരുന്ന മാഷാ അള്ളാ സ്റ്റിക്കർ. സ്റ്റിക്കർ പതിക്കുമെന്ന് പിണറായി വിജയന് അറിയാവുന്നത് കൊണ്ടാണ് കാർ കണ്ടെത്തുന്നതിന് മുൻപ് തന്നെ മതതീവ്രവാദികളുടെ ബന്ധം അദ്ദേഹം ആരോപിച്ചത്. ഈ പ്രതികരണം മാത്രം മതി ടിപി കൊലക്കേസിലെ മുഖ്യമന്ത്രിയുടെ ബന്ധം മനസിലാക്കാനെന്ന് കെകെ രമ തുറന്നടിച്ചു. അതേസമയം, ഗൂഢാലോചനകളുടെ ചുരുളഴിഞ്ഞാൽ പി മോഹനൻ മാത്രമല്ല, പി.ജയരാജനും എളമരം കരീമും ഉൾപ്പെടെയുള്ളവർ പ്രതികളാകും. മേൽക്കോടതിയിൽ പോയാൽ പി മോഹനന്റെ ബന്ധം തെളിയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ കേസുമായി ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുമെന്നും കെകെ രമ വ്യക്തമാക്കി.