ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒമ്പത് വീടുകൾക്ക് ധനസഹായവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ.
മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുടെ ‘അഹാദിഷിക ഫൗണ്ടേഷൻ’ വഴിയാണ് ധനസഹായം കൃഷ്ണകുമാർ നൽകിയത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്
‘അമ്മുകെയർ’ എന്ന സന്നദ്ധ സംഘടനയ്ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം.
കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ..;
”പത്രവാർത്തയെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ വിതുരയിലെ വലിയകാല സെറ്റിൽമെന്റ് സന്ദർശിച്ചപ്പോൾ 32 വീടുകളിൽ, 9 വീടുകൾക്ക് മാത്രമേ ശൗചാലയമുള്ളു. ബാക്കിയുള്ള വീടുകളിൽ ഏറ്റുവും ബുദ്ധിമുട്ടനുഭവിക്കുന്ന 9 വീട്ടുകാരെ തിരഞ്ഞെടുത്തു, അവരുടെ പ്രശ്നങ്ങൾ എങ്ങനെയും പരിഹരിക്കണമെന്ന് മനസ്സിൽ തോന്നി.
വീട്ടിൽ വന്ന ശേഷം ആദ്യം സിന്ധുവിനോടും രണ്ടാമത്തെ മകളായ ദിയയോടും കാര്യം പറഞ്ഞപ്പോൾ അവർ ഈ അടുത്ത് ആരംഭിച്ച ‘അഹാദിഷിക ഫൗണ്ടേഷൻ’ എന്ന ചാരിറ്റബിൾ കമ്പനിയുടെ സഹായത്തോടെ അത് നിർമിക്കാമെന്നു പറഞ്ഞു. പിന്നെ ഞാൻ വിളിച്ചത് സുഹൃത്തും മനുഷ്യസ്നേഹിയുമായ മോഹൻജിയെ ആണ്. അദ്ദേഹത്തോടും കാര്യം പറഞ്ഞപ്പോൾ വളരെ അധികം സന്തോഷത്തോടെ പറഞ്ഞു, ‘അമ്മുകെയർ’ എന്ന അദ്ദേഹത്തിന്റെ ചാരിറ്റബിൾ ട്രസ്റ്റും നമ്മുടെ ഈ സംരംഭത്തിൽ പങ്കാളിയാകാമെന്ന്.
‘അഹാദിഷിക ഫൗണ്ടേഷനും’ ‘അമ്മുകെയറും’ ചേർന്നുള്ള ആദ്യ പ്രൊജക്റ്റായി വിതുര വലിയകാല സെറ്റിൽമെന്റിലെ 9 ശൗചാലയങ്ങൾക്കുള്ള അഡ്വാൻസ് തുക സേവാഭാരതി വനസംയോജകനും, എന്റെ സുഹൃത്തുമായ വീനു കുമാറിനു ഇന്ന് കൈമാറി. എത്രയും വേഗത്തിൽ 9 വീട്ടുകാർക്കും ശൗചാലയങ്ങൾ പണിതു കൈമാറണമെന്നാണ് ആഗ്രഹം. അമ്മുകെയറിന്റെ കേരള ചുമതലയുള്ള ശ്രീമതി സൂര്യ സുജന് പ്രത്യേക നന്ദി.”