ദില്ലി: 50 വർഷമായി ബംഗ്ലാദേശുമായി തുടരുന്ന ബന്ധം കരുത്തുറ്റതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ലാദേശുമായുള്ള ബന്ധത്തിന്റെ 50 വർഷത്തെ അനുസ്മരിക്കുന്ന മൈത്രി ദിവസിൽ സന്ദേശം നൽകുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി നിലവിലുള്ള പ്രവർത്തനവും സഹകരണവും കൂടുതൽ കരുത്തോടെ കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി സന്ദേശത്തിലൂടെ ഓർമ്മിപ്പിച്ചു.
‘ഇന്ന് ഇന്ത്യയും ബംഗ്ലാദേശും മൈത്രി ദിവസ് ആചരിക്കുകയാണ്. നമ്മളൊരുമിച്ച് അഞ്ചു ദശകങ്ങളായുള്ള ബന്ധം പുതുക്കേണ്ട സമയമാണിത്. ഭാവിയിലും ഏറെ കാര്യങ്ങൾ പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി ചേർന്ന് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.’- പ്രധാനമന്ത്രി പറഞ്ഞു.
ഈ വർഷം മാർച്ച് മാസം ബംഗ്ലാദേശ് സന്ദർശിച്ച സമയത്താണ് ഡിസംബർ 6ന് മൈത്രി ദിവസ് ആചരണമെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചത്.
ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചത് 1971 ഡിസംബർ 6നാണ്. ബംഗ്ലാദേശ് രൂപീകരണ ശേഷം ആദ്യ പങ്കാളിത്തം ഉറപ്പുവരുത്തിയ ഔദ്യോഗിക രാജ്യമാണ് ഇന്ത്യ.
അതേസമയം ധാക്കയിലും ഇന്ത്യയിലുമടക്കം ലോകത്തിലെ 18 കേന്ദ്രങ്ങളിൽ മൈത്രി ദിനം ആചരിക്കുന്നുണ്ട്. കൂടാതെ അമേരിക്കയിലും ബ്രിട്ടനിലും ഫ്രാൻസിലും എംബസികൾ കേന്ദ്രീകരിച്ച് ഇന്ത്യയും ബംഗ്ലാദേശും പരിപാടികൾ നടത്തുകയാണ്.