46 മണിക്കൂർ നീണ്ട അനിശ്ചിതത്ത്വത്തിന് ഒടുവിൽ മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ ബാബു തിരിച്ചെത്തിയതിന് പിന്നാലെ കേരള സർക്കാരിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ആർമിയിൽ ഓഫീസറും സംവിധായകനും നടനുമായ മേജർ രവി.
ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്. ആദ്യം ബാബുവിനെ രക്ഷിച്ചതിന് ദൈവത്തിന് നന്ദി അറിയിക്കുകയും ഇന്ത്യൻ ആർമിയുടെ കർത്തവ്യത്തെ പ്രശംസിക്കുകയും ചെയിതു. റെസ്ക്യൂ മിഷനിൽ ഉണ്ടായിരുന്ന എല്ലാ എംആർസിയുടെ എല്ലാ പട്ടാളക്കാർക്കും നന്ദി അറിയിക്കുകയും ബാബുവിനെ രക്ഷിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു ശേഷമാണ് പിണറായി സർക്കാരിനെതിരെ അദ്ദേഹം രൂക്ഷമായിവിമർശിച്ചത്. ”പിണറായി സർക്കാർ ഒരു കാര്യം മനസിലാക്കണം. നിങ്ങളുടെ എല്ലാ പ്രവർത്തികളും തങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്, പിൻവാതിൽ നിയമനങ്ങൾ ഞങ്ങൾ കാണുന്നുണ്ട് , അത് നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്യു പിണറായി സഖാവേ. ദുരന്ത നിവാരണം എന്ന് പറഞ്ഞാൽ വെള്ളപ്പൊക്കം, ഭൂമികുലുക്കം, എന്നിങ്ങനെ ദുരന്തനിവാരണത്തിനു എന്ത് ചെയ്യണം എന്നറിയുന്ന ആളുകളെ, അല്ലെങ്കിൽ തലക്കകത്ത് ആൾ താമസം ഉള്ളയാളെയാണ് അങ്ങോട്ട് വിടേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബാബു രക്ഷപ്പെട്ടത് താനാരിഴയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മലമ്പുഴയിലേ ഇപ്പോഴത്തെ ചൂട് വളരെ പ്രയാസമാണ്. അത് മതി ബാബുവിന്റെ ജീവൻ നഷ്ടപ്പെടാൻ. അതുകൊണ്ട് തന്നെ ഒരു മിനുട്ട് പോലും സമയം കളയാതെ രക്ഷിക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും എന്തുകൊണ്ടാണ് പിണറായി സർക്കാർ ഇത്രയേറെ മണിക്കൂറുകൾ ചിന്തിക്കാതെ ഇരുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം സംസ്ഥാന ദുരന്ത നിവാരണ സേനയെയും അദ്ദേഹം ചോദ്യം ചെയ്‌തു. കോസ്റ്റ് ഗാർഡിനെ വിളിച്ചു പറഞ്ഞ സമയത്ത് എന്ത്കൊണ്ട് ആർമിയെയും, നേവിയെയും വിളിച്ചു പറഞ്ഞില്ല. ഇന്നലെ തീർക്കേണ്ട ഒരു കാര്യം എന്ത്കൊണ്ട് ഇത്രയും വൈകിച്ചു എന്നും അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും സംസ്ഥാന ദുരന്ത നിവാരണ സേനയിൽ പിൻവാതിൽ നിയമനം പോലെ ആളുകളെ കുത്തികയറ്റാതെ അല്പം ബുദ്ധിയുള്ള ആളുകളെ നിയമിക്കുവാനും മേജർ രവി പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റുകാരെ പറഞ്ഞെന്ന് പറഞ്ഞു തന്നെ തെറിവിളിക്കുമായിരിക്കും. എന്നാൽ ഇത് ഒരു ടെക്‌നിക്കൽ കാര്യങ്ങളാണ് പറഞ്ഞു നൽകുന്നതെന്നും, ഇതുവരെ സർക്കാരിനെ താൻ സഹായിച്ചിട്ടാണ് ഉള്ളതെന്നും, ഇനിയെങ്കിലും അൽപം ബുദ്ധിയുള്ളവരെ നിയമിക്കാൻ പിണറായി സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഈ ദൗത്യത്തിൽ പങ്കാളികളായ ഓരോർത്തർക്കും നന്ദിയും, ഒരു ജീവൻ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധിപേരാണ് മേജർ രവിയുടെ വീഡിയോയ്ക്ക് അനുകൂലിച്ച് രംഗത്ത് എത്തിയത്.