പാലക്കാട്: മലമ്പുഴ ആശുപത്രി മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം രണ്ട് ദിവസമായിട്ടും അണയ്ക്കാനാകാതെ അഗ്നിശമനാ ഉദ്യോഗസ്ഥര്‍. മാലിന്യ പ്ലാന്റിലുള്ള മുഴുവൻ പ്ലാസ്റ്റിക്കുകളും കത്തി തീർന്നാൽ മാത്രമേ ഇനി തീ മുഴുവനായും അണയ്ക്കാൻ പറ്റുകയുള്ളു എന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. തിങ്കൾ-ചൊവ്വ ദിവസങ്ങൾ ആകുമ്പോഴേ മാത്രമേ മാലിന്യം പൂര്‍ണമായും കത്തി തീരൂവെന്നാണ് അഗ്നിശമനാ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം അവർ ഉപേക്ഷിച്ചു.
ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ ‘ഇമേജി’ലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ വൻതോതിൽ പടര്‍ന്നതോടെയാണ് വെള്ളമൊഴിച്ചു പോലും അണയ്ക്കാനാകാത്ത സ്ഥിതിയുണ്ടായത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകളാണ് തീ അണയ്ക്കാനായി എത്തിയത്. എന്നിട്ടും പരാജയപ്പെടുകയായിരുന്നു.