ഭുവനേശ്വർ: ഒഡീഷയിൽ ഭീകരരുടെ (Terrorists) പദ്ധതി പൊളിച്ചടുക്കി സുരക്ഷാസേന. കോരാപുട്ട് ജില്ലയിലാണ് സംഭവം. ഇവിടെനിന്നും അഞ്ച് കിലോ ഐഇഡി സ്‌ഫോടക വസ്തുക്കൾ ഉൾപ്പെടെ വൻ സ്ഫോടകശേഖരമാണ് സേന പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി സേന അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ ഐഇഡി സ്‌ഫോടക വസ്തുക്കൾ സൈന്യം നിർവീര്യമാക്കിയതായി അറിയിച്ചു.
ബിഎസ്എഫിന്റെ 151 ബറ്റാലിയൻ നടത്തിയ തിരച്ചിലിലാണ് ഐഇഡികൾ (IED Seized)കണ്ടെത്തിയത്.
അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടിരുന്ന രാമഗിരി ഗുപ്‌തേശ്വർ റോഡിലെ പൂജാരിപുത് ചൗക്കിന് സമീപമാണ് സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നത്. കോരാപുട്ട് ജില്ലയിലെ കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ (സിഒബി) നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഇവ കണ്ടെത്തിയതെന്ന് സുരക്ഷാസേന വ്യക്തമാക്കി. അതിർത്തി സംരക്ഷണ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്.