ദമാസ്‌ക്കസ്: സിറിയൻ മേഖലയിൽ വീണ്ടും റോക്കറ്റാക്രമണം (Missile Attack). സിറിയയിലെ ഇദിലിബ് മേഖലയ്‌ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഒൻപതിലേറെ റോക്കറ്റുകളാണ് ഇവിടെ പതിച്ചത്.
സിറിയയ്ക്കെതിരെ നീങ്ങുന്ന ജബ്ഹാത് അൽ നുസ്ര ഭീകരന്മാരാണ് ആക്രമണത്തിന് പിന്നിലെന്ന് റഷ്യൻ പ്രതിരോധവകുപ്പിന്റെ ഉപമേധാവി വ്‌ലാദിം കുലിറ്റ് പറഞ്ഞു.
ഒരു ദിവസം തന്നെ ഇത്രയധികം ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല. ഇതിൽ അഞ്ചെണ്ണം അലെപ്പോ പ്രവിശ്യയിലും നാലെണ്ണം ഇദിലിബിനേയും ലക്ഷ്യമാക്കിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ സിറിയൻ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിൽ അലെപ്പോ പ്രവിശ്യയിൽ ഒരു സൈനികന് പരിക്കേറ്റതായും റഷ്യ അറിയിച്ചു.
സിറിയയിൽ നിന്നും അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കാൻ റഷ്യ 2016 മുതൽ അതിർത്തിയിൽ ജാഗ്രതയിലാണ്. അഭയാർത്ഥികളെ കേന്ദ്രീകരിച്ചും സിറിയക്കെതിരായും പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ തളർത്താനും നിരന്തരം ചർച്ചകളും മനുഷിക സഹായങ്ങളെത്തിച്ചുമാണ് റഷ്യ ഇടപെടുന്നത്. അതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.