മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമിടുകയാണ് ബറോസ് എന്ന ചിത്രത്തിലൂടെ. സ്വന്തം സംവിധാന സംരംഭമായ ‘ബറോസ് ചിത്രീകരണത്തിലേക്ക് ഡിസംബര്‍ 15ന് കടക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
എന്നാൽ ആദ്യം ഷൂട്ട് ചെയ്ത രംഗങ്ങളെല്ലാം ഒഴിവാക്കി ആദ്യം മുതൽ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ അഭിനയിച്ച കുട്ടികൾ വളർന്നുപോയതുകൊണ്ടും പലർക്കും വരാൻ കഴിയാത്ത അവസ്ഥയായതുകൊണ്ടുമാണ് ഷൂട്ട് ചെയ്ത രംഗങ്ങൾ ഒഴിവാക്കുന്നത്.
”കേരളത്തില്‍ പത്ത് ദിവസം ഷൂട്ട് ചെയ്ത് ഗോവയില്‍ പോയപ്പോഴാണ് കൊവിഡ് രൂക്ഷമായത്. രണ്ട് വര്‍ഷം മുമ്പ് ഷൂട്ട് ചെയ്തത് മുഴുവന്‍ ഒഴിവാക്കേണ്ടിവരും. ആ സിനിമയെ അത്രയും സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇതുവരെ ചിത്രീകരിച്ചത് ഒഴിവാക്കേണ്ടിവരുന്നത്. ബറോസില്‍ അഭിനയിച്ചിരുന്ന കുട്ടിക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടായി. നേരത്തെ അഭിനയിച്ച പലരും രണ്ട് വര്‍ഷം കൊണ്ട് വളര്‍ന്നു. വിദേശത്തുള്ള ചിലര്‍ക്ക് വരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിലവില്‍ ചിത്രീകരിച്ചത് അത്രയും ഷെല്‍വ് ചെയ്യുകയാണ്.-മോഹൻലാൽ പറഞ്ഞു.
ഫാന്റസി സിനിമ എന്ന നിലയില്‍ ലോകത്തിന് കാണിച്ച് കൊടുക്കാവുന്ന പലതും ബറോസിലുണ്ടെന്ന് നടൻ പറയുന്നു. കഥ കേട്ട സമയത്ത് മറ്റൊരു ഡയറക്ടറിലേക്ക് പോകുന്നതിന് പകരം എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്ന് ആലോചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.