ദില്ലി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മില്‍ സമവായമായില്ല. സമിതിയെ പുനഃസംഘടിപ്പിക്കാന്‍ സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തിൽ മാത്രമാണ് ധാരണയായതെന്ന് ഇരു സംസ്ഥാനങ്ങളും സുപ്രിംകോടതിയെ അറിയിച്ചു.
പുതിയ അണക്കെട്ട് എന്ന ആവശ്യത്തില്‍ കേരളം ഉറച്ച് നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നാണ് തമിഴ്‌നാട് കോടതിയില്‍ പറഞ്ഞത്. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം, ഇനി ഇരു സംസ്ഥാനങ്ങളുടെയും നിര്‍ദേശങ്ങളില്‍ വാദം കേട്ട് തീരുമാനമെടുക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിനായി നിര്‍ദേശങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ മേല്‍നോട്ട സമിതി സ്വീകരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേരളം തള്ളി.