മൂവാറ്റുപുഴ: ഗൃഹനാഥനും ഭാര്യയും ആശുപത്രിയിലായിരിക്കുന്ന സാഹചര്യത്തിൽ വീട് ജപ്തി ചെയ്ത് ബാങ്ക്. പായിപ്ര പഞ്ചായത്ത് എസ്.സി കോളനിയിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. നാലു കുട്ടികള്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് മൂവാറ്റുപ്പുഴ അര്‍ബന്‍ ബാങ്കാണ് ജപ്‌തി ചെയ്യാനെത്തിയത്.
വലിയപറമ്പില്‍ അജേഷിന്‍റെയും മഞ്ജുവിന്‍റെയും മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള നാലുകുട്ടികളെയാണ് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടിയുടെ ഭാഗമായി വൈകീട്ടോടെ ഇറക്കിവിട്ടത്.. നാട്ടുകാര്‍ സാവാകാശം ചോദിച്ച് അഭ്യര്‍ത്ഥന നടത്തിയെങ്കിലും അധികൃതര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു. തുടർന്ന് ജനപ്രതിനിധികൾ സംഭവ സ്ഥലത്ത് എത്തുകയും ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയും ചെയ്തു.
ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ച ബാങ്കിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മൂവാറ്റുപുഴ എം എൽ എ വ്യക്തമാക്കി.