തിരുവനന്തപുരം: കെ സുധാകരന്റെയും എം വി ഗോവിന്ദന്റെയും പോര് ദിനംപ്രതി വർദ്ധിച്ച് വരികയാണ്. മോൻസൺ മാവുങ്കൽ കേസിലെ രണ്ടാം പ്രതിയായ സുധാകരനെതിരെയുള്ളത് തട്ടിപ്പും വഞ്ചനയും ഉൾപ്പെട്ട ക്രിമിനൽ കേസാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഓലപ്പാമ്പ് കാട്ടി തന്നെ ഭയപ്പെടുത്തേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മോൺസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കുട്ടിയെ പീഡിപ്പിക്കുമ്പോൾ സുധാകരൻ ആ വീട്ടിൽ ഉണ്ടായിരുന്നുവെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് കെ സുധാകരൻ.
എന്തിനാണ് കോൺഗ്രസ് ക്രിമിനൽ കേസിനെ രാഷ്ട്രീയമായി നേരിടുന്നത്. ഇതേ ഗതി വരുമെന്ന ചിന്തയെ തുടർന്നാണ് സതീശനും സുധാകരനെ പിന്തുണക്കുന്നത്. മാനനഷ്ടക്കേസ് എന്ന ഓലപ്പാമ്പ് കണ്ടാൽ ഭയക്കുന്ന പ്രസ്ഥാനമല്ല ദേശാഭിമാനിയും സിപിഎമ്മും. സുധാകരന്റെ മാനനഷ്ടക്കേസിനെ നേരിടും. കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ ജ്വരമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.