വാഷിംഗ്ടൺ : യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ‘ഭാരതത്തിന്റെ നമസ്‌കാരം’ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്ന് ഭാരതം -കാനഡ നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെയാണ് യുഎൻ പൊതു സഭയിലെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ പ്രസംഗത്തെ ശ്രദ്ധിച്ചത്. കാനഡയുമായുള്ള പ്രശ്‌നത്തെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരോക്ഷമായി അതിശക്തമായ മറുപടിയാണ് അദ്ദേഹം ഇന്ന് നൽകിയത്. എല്ലാ രാജ്യങ്ങൾക്കും പ്രധാനം ദേശീയ താൽപര്യമാണെന്നും ഭാരതം നീതിക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു രാജ്യങ്ങൾ തീരുമാനിക്കും മറ്റുള്ളവർ അനുസരിക്കും എന്ന കാലം കഴിഞ്ഞു എന്ന് കൂടി അദ്ദേഹം കൂട്ടിച്ചേർത്തു
“വിശ്വാസം, ആഗോള ഐക്യദാർഢ്യം എന്നിവ പുനഃസ്ഥാപിക്കുകയെന്ന യുഎൻ ജനറൽ അസംബ്ലിയുടെ പ്രമേയത്തിന് ഭാരതത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. നമ്മുടെ അഭിലാഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം നമ്മുടെ നേട്ടങ്ങളുടെയും വെല്ലുവിളികളുടെയും കണക്കെടുക്കാനുള്ള അവസരമാണിത്. രണ്ട് കാര്യങ്ങളിലും ഇന്ത്യയ്‌ക്ക് പറയാനേറെയുണ്ടെന്ന് അദ്ദേഹം പൊതുസഭയിൽ പറഞ്ഞു.
ലോകം അസാധാരണമായ കാലഘട്ടത്തിലൂടെ കടന്ന് പോകുന്നതിനിടെയാണ് ഇന്ത്യ ജി20യുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തത്. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന
പ്രമേയത്തിന് കീഴിൽ പല രാജ്യങ്ങളുടെയും ആശങ്കകൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിഞ്ഞു. വളർച്ചയും വികസനവും ഏറ്റവും ദുർബലരായവരിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഭാരതം തിരിച്ചറിഞ്ഞു.
വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി വിളിച്ചു ചേർത്താണ് ഇന്ത്യ ജി20 അദ്ധ്യക്ഷപദവി ആരംഭിച്ചത്. ഇത് 125 രാജ്യങ്ങളെ നേരിട്ട് കേൾക്കാനും അവർക്ക് അവരുടെ ആശങ്കകൾ അറിയിക്കാനുമുള്ള വേദിയായി. ഭാരതം മുൻകൈയെടുത്താണ് ആഫ്രിക്കൻ യൂണിയന് ജി20യിൽ സ്ഥിരാംഗത്വം ലഭിച്ചത്. ഇതുവഴി ഒരു ഭൂഖണ്ഡത്തിന് മുഴുവനും ശബ്ദമുയർത്താനായി” അദ്ദേഹം പറഞ്ഞു.