ഇന്ന് ദേശീയ വാക്സിനേഷൻ ദിനം(National Vaccination Day). അപ്രതീക്ഷിതമായെത്തിയ കോവിഡ് എന്ന മഹാമാരി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്ന് ജീവനെടുത്തു തുടങ്ങിയപ്പോഴേക്കും വാക്സിനായി മുറവിളി തുടങ്ങിയിരുന്നു. ശാസ്ത്രം വീണ്ടും ജയിച്ചു. കോവിഡിനെ തുരത്താന്‍ വാക്സിനുകള്‍ ഓരോന്നായി കണ്ടുപിടിക്കപ്പെട്ടു. പല പ്രായത്തിലുള്ളവര്‍ ഇന്നും പ്രതിരോധ മാര്‍ഗമായി വാക്സിനെടുക്കുന്നു. ഇന്ന് കോവിഡെങ്കില്‍ 1995ല്‍ പോളിയോമെലിറ്റസ് വൈറസിനെതിരെ ആയിരുന്നു രാജ്യത്തിന്റെ പോരാട്ടം. പ്രതിവര്‍ഷം അരലക്ഷത്തോളം കുട്ടികളെ ബാധിച്ച പോളിയോയ്ക്കെതിരെ 1995 മാര്‍ച്ച് 16ന് വാക്സിനേഷന്‍ ആരംഭിച്ചു.
പിന്നീട് പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കാന്‍ എല്ലാ വര്‍ഷവും ആ ദിനം ദേശീയ വാക്സിനേഷന്‍ ദിനമായി ആചരിക്കാന്‍ തുടങ്ങി. ദേശീയ പ്രതിരോധ ദിനവും മാര്‍ച്ച് 16ന് തന്നെയാണ്.രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ തടയുക എന്നതാണ് വാക്സിനേഷന്റെ അടിസ്ഥാന തത്വം. മാരകമായ രോഗങ്ങളില്‍ നിന്ന് സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ സ്വയം സംരക്ഷിക്കാനുള്ള പ്രാപ്തി ജനങ്ങള്‍ക്ക് നല്‍കുന്ന വൈദ്യശാസ്ത്രപരമായായ ഒരു മാര്‍ഗമാണ് വാക്സിനേഷന്‍. ‘വാക്സിനുകള്‍ എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു’ എന്നതാണ് ഇത്തവണത്തെ വാക്‌സിനേഷന്‍ ദിന പ്രമേയം. വാക്‌സിനുകള്‍ എല്ലാവര്‍ക്കുമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ലോകമെമ്പാടുമുള്ളവരുടെ ജീവന്‍ വാക്സിനെങ്ങനെ സംരക്ഷിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.
വാക്‌സിനേഷന് പിന്നിലെ ചരിത്രം
എഡ്വേര്‍ഡ് ജെന്നര്‍ എന്ന ബ്രിട്ടീഷ് ഡോക്ടറാണ് പ്രതിരോധ കുത്തിവെപ്പെന്ന ആശയത്തിന് പിന്നില്‍. ലോകമൊട്ടാകെ വസൂരി പടര്‍ന്നു പിടിച്ച കാലത്താണ് പ്രതിരോധം തീര്‍ക്കാന്‍ വാക്സീനുമായെത്തുന്നത്. കൗപോക്സ് അഥവാ ഗോവസൂരി പകര്‍ത്തുന്ന വൈറസ് ഉപയോഗിച്ചായിരുന്നു ആദ്യ വാക്സീന്റെ കണ്ടുപിടിത്തം. വാക്സിനിയ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് വാക്സിനേഷന്‍ എന്ന വാക്ക് തന്നെയുണ്ടായത്. ഗോവസൂരി അല്ലെങ്കില്‍ പശുക്കളുമായി ബന്ധപ്പെട്ടത് എന്നാണ് വാക്സീന്‍ എന്ന വാക്കിനര്‍ത്ഥം. വസൂരി വാക്സീന്‍ കണ്ടുപിടിച്ച അദ്ദേഹെ തന്നെ വാക്സീന്‍ എന്ന പേരിന്റെയും ഉപജ്ഞാതാവായി മാറി. ഇതോടെ മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ത്ത ജെന്നര്‍ വാക്സിനേഷന്റെ പിതാവ് എന്നറിയപ്പെട്ടു. 2014ല്‍ ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത് വരെയുള്ള കാലം കഠിനമായിരുന്നു. പ്രതിവര്‍ഷം അരലക്ഷത്തോളം കുട്ടികളെ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന രോഗത്തിനെതിരെ വാക്സിനേഷനെ മുന്‍നിര്‍ത്തി രാജ്യം പോരാട്ടം നടത്തി.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രണ്ട് തുള്ളി വീതം വാക്സീന്‍ നല്‍കി. പ്രചാരണവും ബോധവത്കരണവും വിജയിച്ചതോടെ പോളിയോ ആശങ്കയൊഴിഞ്ഞു. 2011 ജനുവരി 30 ന് പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലെ അവസാനത്തെ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രണ്ടുമാസം പ്രായമുള്ള കുട്ടികള്‍ക്ക് മൂന്നോ നാലോ ഡോസ് പോളിയോ വാക്സിന്‍ നല്‍കണമെന്നതാണ് ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. വാക്‌സീനുകള്‍ കണ്ടുപിടിച്ച കാലം മുതല്‍ വാക്‌സീന്‍ വിരുദ്ധ പ്രചാരണവും ആരംഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കോവിഡ് വാക്‌സീനെതിരെ പല രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ലോകനേതാക്കളും കായിക താരങ്ങളും ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ പോലും വാക്‌സീനെടുക്കാനുള്ള വിമുഖത പരസ്യമാക്കി.
മതത്തിന് മേല്‍ പഴിചാരിയും തെറ്റിദ്ധാരണകള്‍ മൂലവും വാക്‌സീനെ ഒരു വിഭാഗം തള്ളിപ്പറഞ്ഞു. ശാസ്ത്രവും വിദ്യാഭ്യാസവും ഇത്രയേറെ ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും വാക്‌സീന്‍ വിരുദ്ധതയെ തടയിടാന്‍ കഴിഞ്ഞില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. പലപ്പോഴായി വാക്‌സീനിലൂടെ നിര്‍മാര്‍ജനം ചെയ്യപ്പെട്ട രോഗങ്ങളുടെ വലിയ തോതിലുള്ള തിരിച്ചുവരവിനും ഈ നിലപാട് കാരണമാവുകയും ചെയ്തു. ആരോഗ്യമുള്ള ജനതയാണ് ഏതൊരു രാഷ്ട്രത്തിന്റെയും സമ്പത്ത്. അത്തരമൊരു ജനതയെ വാര്‍ത്തെടുക്കാനുള്ള അടിസ്ഥാന ഘടകങ്ങളില്‍ ഒന്നായി വാക്‌സിനേഷനെ കണക്കാക്കേണ്ടതുണ്ട്.