Friday, April 26, 2024
spot_img

“ഭീകരതയുടെ അടിവേരറുക്കും”; ശക്തമായ പ്രഖ്യാപനവുമായി നിർമലാ സീതാരാമൻ അമേരിക്കയിൽ

വാഷിംഗ്ൺ: ഭീകരതയ്‌ക്കെതിരെ യാതൊരു സന്ധിയുമില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman). അമേരിക്കയുടെ ധനകാര്യമന്ത്രിമാരുമായും സെക്രട്ടറിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഭീകരതയുടെ അടിവേരറുക്കാനുള്ള അടിസ്ഥാന നയം ഇന്ത്യ മുന്നോട്ട് വെച്ചത്. ആഗോള ഭീകരതയ്‌ക്ക് വളം നൽകുന്ന സാമ്പത്തിക സ്രോതസ്സുകളെ ഇല്ലായ്മ ചെയ്യണമെന്നും നിർമ്മല സീതാരാമൻ തുറന്നടിച്ചു.

ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന 8-ാമത് സാമ്പത്തിക-വാണിജ്യ സഹകരണയോഗത്തിലായിരുന്നു ധനകാര്യമന്ത്രിയുടെ പ്രതികരണം. വിവിധ മേഖലയിലെ സാമ്പത്തിക സഹകരണം, കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ആഗോളതലത്തിൽ നടക്കുന്ന പരിശ്രമങ്ങളും വിവിധ വായ്പകളുടെ മോറട്ടോറിയം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.

ചർച്ചയിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്തത് ആഗോള ഭീകരസംഘടനകൾക്ക് എത്തുന്ന ധനസഹായങ്ങളെക്കുറിച്ചായിരുന്നു. ചില രാജ്യങ്ങൾ വൻതുകകൾ അന്താരാഷ്‌ട്ര സാമ്പത്തിക ഇടനാഴികളെ ഉപയോഗിച്ചു തന്നെ ഭീകരർക്ക് എത്തിക്കുന്നതിലെ അപകടം ഇന്ത്യ അക്കമിട്ടു നിരത്തി. അതേ സമയം സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയായി. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ നിയന്ത്രണങ്ങൾക്കായി വിവിധ പദ്ധതികൾക്കായി അടിയന്തിരമായി അനുവദിക്കേണ്ട ആഗോള ഫണ്ടുകളെ സംബന്ധിച്ചും ഏതൊക്കെ മേഖലകളിലാണ് ഫണ്ടുകളുടെ വിനിയോഗം നടക്കേണ്ടത് എന്നതും തീരുമാനമായതായി ധനകാര്യമന്ത്രാലയം അറിയിച്ചു. അതോടൊപ്പം ഇരുരാജ്യങ്ങളും വിവിധ മേഖലകളിലെ സാമ്പത്തിക സഹകരണത്തിലും പുതിയ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നാണ് സൂചന.

Related Articles

Latest Articles