തിരുവനന്തപുരം: ബാലരാമപുരത്ത് റോഡിലെ കുഴി കാരണം പൊലിഞ്ഞത് 68കാരന്റെ ജീവൻ ആണ്. ബാലരാമപുരം കാട്ടക്കട റോഡിലെ കുഴികൾ മരണത്തിലേക്ക് നയിക്കുമ്പോഴും അധികൃതർ കണ്ണടച്ചിരിക്കുന്ന അവസ്ഥയാണ്. റോഡിലെ കുഴിയിൽ വീഴാതിരിക്കുന്നതിനായി വെട്ടിച്ച് മാറ്റിയ ബൈക്ക് തെന്നിമറിഞ്ഞ് എതിരെവന്ന ഓട്ടോറിക്ഷക്കടിയില്‍പ്പെട്ടാണ് ബൈക്ക് യാത്രികന്‍ മരിച്ചത്. മാറനല്ലൂര്‍ ഊരുട്ടമ്പലം കൊല്ലാലംകോട് രാജേശ്വരി ഭവനിൽ ഗംഗാധരന്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറിന് ബാലരാമപുരം കാട്ടാക്കട റോഡില്‍ തേമ്പാ മുട്ടത്ത് വച്ചായിരുന്നു അപകടം. ഭാര്യ രാജേശ്വരിയെ ബൈക്കിന് പിറകിലിരുത്തി വീട്ടിലേക്ക് മടങ്ങമ്പോഴായിരുന്നു അപകടം.
ബൈക്ക് തെന്നി വീണ് ഗംഗാധരനും ഭാര്യയും എതിരെ വന്ന ഓട്ടോറിക്ഷയ്ക്കടിയിൽപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗാധരന്‍ മരണപ്പെടുകയായിരുന്നു. അപകട ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദളിത് കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റാണ് ഗംഗാധരന്‍. ബാലരാമപുരം കാട്ടക്കട റോഡില്‍ ചെറുതും വലുതുമായ നിരവധി കുഴികൾ ഉണ്ടെങ്കിലും ജന പ്രതിനിധികളും അധികൃതരും തിരിഞ്ഞ് നോക്കാറില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.