ഡെറാഡൂൺ : കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റർ ഋഷഭ് പന്തിന് ഈ വര്‍ഷത്തെ ഐ.പി.എല്‍. പൂര്‍ണമായും നഷ്ടമാകും. ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് പന്തായിരുന്നു. പന്തിന്റെ അഭാവത്തിൽ പുതിയ നായകനെ തെരഞ്ഞെടുക്കാൻഡല്‍ഹി ക്യാപിറ്റല്‍സ് നിർബന്ധിതരാകും. മാര്‍ച്ച് 20-നാണ് ഐപിഎൽ ആരംഭിക്കുന്നത്.
അപകടത്തില്‍ പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളാണുള്ളത്. വലതുകാല്‍മുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നീ ഇടങ്ങളിലും പരിക്കേറ്റിട്ടുണ്ടെന്ന് ദെഹ്റാദൂണിലെ മാക്സ് ആശുപത്രി അധികൃതർ അറിയിച്ചു. എന്നാല്‍, ഗുരുതരപരിക്കുകളില്ല. നെറ്റിയിലെ പരിക്കിന് ഇന്നലെ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. വിദഗ്ധചികിത്സയ്ക്കായി താരത്തെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും.
കാല്‍മുട്ടിലെ ലിഗമെന്റിന്റെ പരിക്കുകള്‍ സുഖപ്പെടുന്നതിന് മൂന്നുമുതല്‍ ആറുമാസംവരെയെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു . ഇതോടെയാണ് താരത്തിന് ഐ.പി.എലും ഫെബ്രുവരിയില്‍ ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമാകുമെന്നുറപ്പായി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഋഷഭ് പന്ത് ഓടിച്ച കാര്‍ ഉത്തരാഖണ്ഡ് ഹരിദ്വാറിലെ മംഗളൗരിയില്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തി. ഗ്ലാസ് തകര്‍ത്ത് ഋഷഭ് പുറത്തുചാടിയതാണ് രക്ഷയായത്