പത്തനാപുരം: പത്തനാപുരം തലവൂരില്‍ അഴുകി തുടങ്ങിയ അജ്ഞാത മൃതദേഹം കണ്ടെത്തി. തലവൂര്‍ പോസ്റ്റ് ഓഫീസിന് സമീപം സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തിലാണ് രണ്ടാഴ്ച പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
റബര്‍ തോട്ടത്തില്‍ നിന്ന് അമിതമായി ദുര്‍ഗന്ധം വമിയ്ക്കുന്നത് ശ്രദ്ധിച്ച നാട്ടുകാർ അവിടെ തിരച്ചിൽ നടത്തുകയായിരുന്നു. റബര്‍ തോട്ടത്തില്‍ അഴുകിയ നിലയില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് മ്യതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചയിലധികം പഴക്കമുണ്ടന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അമ്പലനിരപ്പ് പ്രദേശത്ത് കൂലിപ്പണി ചെയ്യുന്ന പട്ടാഴി പന്തണ്ട്രുമുറി സ്വദേശി രാമകൃഷ്ണനെ രണ്ടാഴ്ചയായി കാണ്‍മാനില്ല. മൃതദേഹം ഇയാളുടേതാണ് എന്ന സംശയത്തിലാണ് പോലീസും നാട്ടുകാരും. രാമകൃഷ്ണന്റെ ബന്ധുക്കളുടെ രക്തസാമ്ബിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്ലാവില്‍ കയറുന്നതിനിടെ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചതാകാം എന്നും സംശയമുണ്ട്. സമീപത്ത് നിന്ന് ഇരുമ്പ് തോട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.