വാഷിങ്ടൺ ഡി സി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ സുപ്രധാന ദിനത്തിന് തിരശ്ലീലയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗൺ സല്ല്യൂട്ടോടുകൂടിയാണ് അമേരിക്ക വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ചാനയിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നു. തുടർന്ന് അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ലോകത്തിന് കാട്ടിക്കൊടുത്തു. ‘മോദി മോദി’ വിളികളോടെയാണ് അമേരിക്കൻ കോൺഗ്രസ് പ്രധാനമന്ത്രിയെ വരവേറ്റത്. പ്രസംഗത്തിനിടയിൽ നിരവധി തവണ നീണ്ട കയ്യടികളുയർന്നു. വൈകുന്നേരം അമേരിക്കൻ പ്രസിഡന്റും ഭാര്യയും ചേർന്നൊരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നോടെയാണ് പ്രധാനമന്ത്രി മോദിയുടെ ഇന്നലത്തെ പരിപാടികൾ അവസാനിച്ചത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിരുന്നൊരുക്കുന്നത് വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമാണ്. അമേരിക്കൻ കമ്പനികളുടെ സി ഇ ഒ മാരും മറ്റു പ്രൊഫെഷനലുകളുമായും ഇന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും. റൊണാൾഡ് റീഗൻ സെന്ററിലെ അഭിസംബോധനയാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രധാന പരിപാടി. ഇന്നത്തെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഈജിപ്റ്റിലേക്ക് യാത്ര തിരിക്കും.