മലയാളി മാധ്യമപ്രവര്‍ത്തകന്‍ പലസ്തീൻ – ഇസ്രയേൽ യുദ്ധം റിപ്പോർട്ട് ചെയ്യാൻ യുദ്ധഭൂമിയിലേക്ക് യാത്ര തിരിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ (ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ്) അസോസിയേറ്റ് എഡിറ്റര്‍ അരുണ്‍ ലക്ഷ്മണാണ് ഇന്ന് രാവിലെ ടെല്‍ അവീവിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. അതേസമയം, യുദ്ധമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ നിന്നും പോകുന്ന ആദ്യ മാധ്യമ പ്രവര്‍ത്തകനാണ് അരുൺ ലക്ഷ്മൺ.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും സോഷ്യോളജിയിൽ പി.ജിയും ജേണലിസത്തിൽ പിജി ഡിപ്ലോമയുമുള്ള അരുൺ ലക്ഷ്മൺ ഇരുപത് വർഷമായി മാദ്ധ്യമ മേഖലയിൽ സജീവമാണ്. ദി പയനീർ, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, റെഡിഫ്.കോം, യു.എൻ.എ എന്നിവയിൽ പ്രവർത്തിച്ചു. പിസി തോമസ്, വാജ്‌പേയി സർക്കാരിൽ കേന്ദ്ര നിയമ-നീതി സഹമന്ത്രിയായിരിക്കെ സ്‌പെഷ്യൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനായിരുന്നു അരുൺ ലക്ഷ്മൺ.
അതേസമയം, പലസ്തീൻ – ഇസ്രയേൽ യുദ്ധം അയവില്ലാതെ തുടരുകയാണ്. ഗാസയ്ക്കെതിരേ ഇസ്രയേലിന്റെ കരയാക്രമണം വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമേരിക്കയും യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളും ഇസ്രയേലിനോട് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.