കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തില്‍ മാപ്പ് ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസും മുഖ്യ വേഷത്തില്‍ എത്തിയ പൃഥ്വിരാജും. മാതാപിതാക്കൾ ചെയ്തുകൂട്ടിയ ദുഷ്ടത്തരങ്ങളുടെ ഫലമായാണ് ഭിന്നശേഷിയുള്ള മകന്‍ ഉണ്ടായതെന്ന് വില്ലന്‍ കഥാപാത്രത്തെ അധിക്ഷേപിക്കാനായി പറയുന്ന സംഭാഷണമാണ് വിവാദമായത്.
ഇത് തങ്ങളെ വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് നിരവധിപേര്‍ അറിയിച്ചതായും ഇതിന് മാപ്പ് ചോദിക്കുന്നുവെന്നും ഷാജി കൈലാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംഭവിച്ചത് തെറ്റാണെന്നും അത് അംഗീകരിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും, ഷാജി കൈലാസിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജും കുറിച്ചു.
ജിനുവി എബ്രഹാമിന്റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രം കഥാപാത്രത്തിന്റെ പേരിലും തിരക്കഥയിലെ സന്ദര്‍ഭങ്ങളുടെ പേരിലും നേരത്തെ തന്നെ നിയമ കുരുക്കുകളില്‍ പെട്ടിരുന്നു. കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേല്‍ ആണ് ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ഇതേ തുടര്‍ന്ന് നായകഥാപത്രത്തിന്റെ പേര് കുറുവച്ചന്‍ എന്നതില്‍ നിന്നു മാറ്റി കുര്യച്ചന്‍ എന്നാക്കിയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് പ്രദര്‍ശന അനുമതി നേടിയത്.