പെട്രോള്‍ പമ്പുകള്‍ക്കും ജീവനക്കാർക്കും നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നാളെ രാത്രി എട്ടുമണി മുതല്‍ ജനുവരി ഒന്ന് പുലര്‍ച്ചെ 6 വരെ പമ്പുകള്‍ അടച്ചിടും. വിഷയത്തിൽ ഇടപെട്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മാര്‍ച്ച് മാസം മുതല്‍ രാത്രി 10 മണിവരെ മാത്രമേ പമ്പുകള്‍ പ്രവര്‍ത്തിക്കൂവെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. ആശുപത്രികളില്‍ നടക്കുന്ന അക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കാനായി സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണത്തിന് സമാനമായി പമ്പുകളെ സംരക്ഷിക്കാനും നിയമനിര്‍മാണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.
അതേസമയം സ്വകാര്യ പമ്പുകള്‍ സൂചനാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള 14 യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. കോഴിക്കോട്, ഗുരുവായൂര്‍, തൃശ്ശൂര്‍, ചാലക്കുടി, പറവൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍, മാവേലിക്കര, ചേര്‍ത്തല, പൊന്‍കുന്നം, ചടയമംഗലം, കിളിമാനൂര്‍, വികാസ്ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട് എന്നിവിടങ്ങളിലാണ് യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുള്ളത്.