നടൻ രമേശ് വലിയശാലയുടെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സീരിയൽ-സിനിമാ ലോകം. നിരവധിപേരാണ് താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ പൂർണ്ണ സന്തോഷവാനായിരുന്നു എന്നാണ് നടൻ ബാലാജി പറയുന്നത്.
രണ്ട് ദിവസം മുൻപ് വരാൽ എന്ന ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ ? എന്ത് പറ്റി രമേഷേട്ടാ ….?? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങൾക്ക് എന്ത് സഹിക്കാൻ പറ്റാത്ത ദുഃഖമാണുള്ളത് ? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ ? വിശ്വസിക്കാനാകുന്നില്ല ….,,, ഞെട്ടൽ മാത്രം ! കണ്ണീർ പ്രണാമം …. നിങ്ങൾ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട് …. ആദരാഞ്ജലികൾ.
നടൻ കിഷോർ സത്യയും ആദരാഞ്ജലികൾ അർപ്പിച്ചു. രമേഷേട്ടാ വിശ്വസിക്കാനാവുന്നില്ല, ഒത്തിരി സങ്കടം എന്നാണ് താരം കുറിച്ചത്. “പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ചോടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ” എന്ന കുറിപ്പിൽ പ്രൊഡക്‌ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയാണ് മരണവാർത്ത പുറത്തുവിട്ടത്.
സിനിമയിലും സീരിയലിലും നിറഞ്ഞു നിൽക്കുന്ന രമേശിനെ ശനിയാഴ്ച്ച പുലർച്ചയോടെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടകരംഗത്തു നിന്നും കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ ഏറ്റവും തിരക്കുള്ള നടൻമാരില്‍ ഒരാളായിരുന്നു. നാടകത്തിൽ തുടക്കമിട്ട രമേഷ് 22 വർഷത്തോളമായി സീരിയൽ രംഗത്ത് ഉള്ള നടനാണ്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കുമ്പോഴാണ് നാടകത്തില്‍ സജീവമായത്. സംവിധായകൻ ഡോ. ജനാര്‍ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്നു നാടകപ്രവര്‍ത്തനം. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിലേക്ക് എത്തി. ചില സിനിമകളുടെയും ഭാഗമായിട്ടുണ്ട്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി.ഏഷ്യാനെറ്റിലെ ”പൗർണമിത്തിങ്കൾ” എന്ന സീരിയലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.