തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന് നടി ഭാവന എത്തിയത് വലിയ വാർത്തയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ ക്ഷണിച്ചത്. ഇതിനു പിന്നാലെ സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരുന്നു.
എന്നാൽ ഇതേതുടർന്ന് വിനായകൻ പങ്കുവെച്ച പോസ്റ്റ് വിവാദമായിരുന്നു. ഉടൻ തന്നെ വിനായകൻ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. തുടർന്ന് കൊള്ളേണ്ടവർക്ക് കൊണ്ടു എന്നാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് കാരണമായി വിനായകൻ പറഞ്ഞത്.
എന്നാലിപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് രഞ്ജിത്ത്. ഇവൻ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ആദ്യം മനസിലാക്കിയാൽ നന്നായിരുന്നെന്നും, എന്നെ ഉദ്ദേശിച്ചാണെങ്കിൽ ആ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല അതിന് വിനായകൻ കുറേയധികം ശ്രമിക്കേണ്ടി വരുമെന്നും അതിനീ ജന്മം മതിയാകില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ ഭാവന പങ്കെടുത്ത് മടങ്ങുന്നതിന് പിന്നാലെ രഞ്ജിത്ത് ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രമാണ് വിനായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരുന്നത്.