കുളനട: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, വികസന പദ്ധതികളും, പ്രവർത്തനങ്ങളും തടയുന്നതായി പരാതി. പത്തനംതിട്ട ജില്ലയിലാണ് ഇത്തരത്തിൽ വ്യാപകമായി പരാതി ഉയരുന്നത്. ജില്ലയിലെ കുളനട പഞ്ചായത്തിലെ റോഡ് വളരെയധികം ശോചനീയാവസ്ഥയിലാണ്. ഇതേത്തുടർന്ന് ഈ റോഡിനായി പ്രദേശത്തെ ഒരു വ്യക്തിയുടെ മാത്രം 30 സെൻ്റിലധികം ഭൂമി വരെ റോഡിനായി നൽകിയിട്ടുണ്ട്. എന്നാൽ ഭൂമി നൽകിയവരെ ഇപ്പോൾ കൈയ്യേറ്റക്കാരായി മുദ്രകുത്തിയിരിക്കുകയാണ്. വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ട അധികൃതർ മൗനത്തിലാണ്. ഈ പ്രശ്നത്തിൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.എം.സി എന്ന സംഘടനയുടെ സാമൂഹ്യ പ്രവർത്തകനും, നാട്ടുകാരനും കൂടെ ആയ നെൽസൺ വർഗീസ് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. .
അദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :
പത്തനംതിട്ട ജില്ലയിലെ കുളനട പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഈ റോഡിൻ്റെ ഞാനറിഞ്ഞ സത്യാവസ്ഥ ഇതായിരിക്കെ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്, കോടതികളിൽ കേസ് നൽകി റോഡിൻ്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരിക്കുന്നു.
കുളനട പഞ്ചായത്തിനു പറ്റിയ ഒരു തെറ്റാണെന്നാണ് രേഖകൾ. അത് തിരുത്തുവാൻ പഞ്ചായത്ത് തയ്യാറായാൽ നിസ്സാരമായി പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നം. അതാണ് സങ്കീർണ്ണമാക്കിയത്. റോഡിനായി ഒരു വ്യക്തിയുടെ മാത്രം 30 സെൻ്റിലധികം ഭൂമി വരെ നൽകിയിട്ടുണ്ട്.
*ഭൂമി നൽകിയവരെ കൈയ്യേറ്റക്കാരായി മുദ്രകുത്തി. സ്ഥലം നൽകിയവർ കോടതി കയറേണ്ട അവസ്ഥ. ഏത് കോടതികളിൽ പോയാലും റവന്യൂ അധികാരികളും, പഞ്ചായത്തുമാണ് മുകളിലേക്ക് റിപ്പോർട്ടു സമർപ്പിക്കേണ്ടത്.
*റവന്യു രേഖകൾ സത്യം പറയുമ്പോൾ പ്രശ്നത്തിനു പരിഹാരം കാണണ്ട അധികൃതർ കണ്ണടച്ചിരിക്കുകയാണ്.
*ഇത് ക്രുരമാണ്. നിയമവും നീതിയും നടപ്പിലാക്കാൻ അധികാരികൾക്കു കഴിഞ്ഞിട്ടില്ലായെന്നത് തികച്ചും അപമാനകരവും, അനാസ്ഥയുമാണ്.
*പാവപ്പെട്ട പ്രദേശവാസികളെ ദുരിതക്കയത്തിൽ നിന്നും രക്ഷിക്കുവാൻ ദയവായി അധികാരികൾ തയ്യാറാകണം.